Posted By: Nri Malayalee
February 22, 2025

സ്വന്തം ലേഖകൻ: സ്ഥാപനങ്ങൾ സൗദികളെ ജോലിക്കെടുക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കണമെന്നും മൊത്തം തൊഴിൽ ശക്തിയുടെ 75 ശതമാനമെങ്കിലും സ്വദേശികൾ ആണെന്ന് ഉറപ്പാക്കണമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ സൗദികളെ ആകർഷിക്കുകയും അവരെ നിയമിക്കുകയും അവർക്ക് ഉചിതമായ തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തൊഴിൽ മേഖലകളിൽ പ്രാദേശികവൽക്കരണ നിരക്കുകൾ കണക്കാക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുമായി മന്ത്രാലയം ഇതിനകം നടപ്പിലാക്കിവരുന്ന ‘നിതാഖാത്ത്’ പ്രോഗ്രാമിന്റെ ഭാഗമായാണ് തീരുമാനം.
സ്വദേശികളെ നിയമിക്കുന്നതിന്റെ തോത് അടിസ്ഥാനമാക്കി രാജ്യത്തെ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പ്രാദേശികവൽക്കരണത്തിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തുന്ന ബിസിനസുകളെ ‘പ്ലാറ്റിനം റേഞ്ച്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. സൗദിവൽക്കരണ നിരക്കിന്റെ കാര്യത്തിൽ ശരാശരി നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളെ ‘ഹൈ ഗ്രീൻ റേഞ്ച്’ വിഭാഗത്തിലും ആവശ്യമായ പ്രാദേശികവൽക്കരണ നിരക്കുകൾ നേടിയിട്ടില്ലാത്ത സ്ഥാപനങ്ങളെ ‘യെല്ലോ റേഞ്ച്’ വിഭാഗത്തിലും പ്രാദേശികവൽക്കരണം ഏറ്റവും കുറഞ്ഞ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന ‘റെഡ് റേഞ്ച്’ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തുക.
സമീപ വർഷങ്ങളിൽ, സൗദി അറേബ്യ തങ്ങളുടെ സ്വദേശികളെ നിയമിക്കുന്നതിനും വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ്, എഞ്ചിനീയറിങ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലെ വിദേശ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ നടപ്പിലാക്കിയിരുന്നു. സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി സൗദിവൽകരണം എന്ന പേരിലാണ് അറിയപ്പെടുന്നത്.
സൗദി അറേബ്യ തങ്ങളുടെ സ്വദേശികൾക്കായി ഒരു പ്രാദേശിക തൊഴിൽ പദ്ധതിയും നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി 2024ൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ വേതനം 45 ശതമാനം കണ്ട് വർധിച്ചിരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് ജോലി ചെയ്യുന്ന മൊത്തം പൗരന്മാരിൽ 50.5 ശതമാനം പേർ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്തതെന്നും മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 24 ലക്ഷമായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിച്ച 361,000 പേർ ഉൾപ്പെടെയാണിത്.