• Sun. Apr 19th, 2026

24×7 Live News

Apdin News

‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

Byadmin

Apr 19, 2026


കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പ്. ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണിയാണ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ്. ലോൺ ആപ്പിന് നൽകിയ റഫറൻസ് നമ്പർ മാറ്റണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നു. നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ ആവർത്തിച്ചപ്പോൾ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

ലോൺ എടുത്തത് സഹോദരീ ഭർത്താവ് അശോകന് വേണ്ടിയാണെന്ന് നിതിൻ പറഞ്ഞു. കോളജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത് കോളേജ് പരമാവധി സഹായിച്ചു. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂടെ കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പോലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നുവെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.

അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളേജിൽ എത്തിയിരുന്നത്. നിതിൻ രാജ് ഒരാൾക്കെതിരെയും പരാതി നൽകിയിട്ടില്ല. പ്രെസ്റ്റിജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന് വേണ്ടി മെഡിക്കൽ ഡയറക്ടർ പി അദ്നാൻ സിദ്ദിഖ് ആണ് വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ക്ഷതമാണ് നിതിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടിൽ റിപ്പോർട്ടിൽ പറയുന്നു. നിതിൻ രാജിനെ ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയതോതിൽ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണസംഘം കോളജിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.

By admin