ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള ഫിഫയുടെ നീക്കം വിവാദത്തിൽ. പദ്ധതിക്ക് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അംഗരാജ്യങ്ങൾക്ക് കത്തയച്ചു. എന്നാൽ ഫിഫയുടെ നീക്കത്തിനെതിരെ യുവേഫ അടക്കമുള്ള ഫുട്ബോൾ സംഘടനകൾ രംഗത്തെത്തി.
ലോകകപ്പ് ഉൾപ്പെടെ പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനാണ് ഫിഫയുടെ പുതിയ പദ്ധതി. പദ്ധതിയെ പിന്തുണയ്ക്കുന്ന അംഗരാജ്യങ്ങൾക്ക് 40 മില്യൺ ഡോളർ, അഥവാ 383 കോടി രൂപ നൽകാമെന്നാണ് വാഗ്ദാനം. സെപ്റ്റംബർ 19-നകം അനുകൂല നിലപാട് അറിയിക്കുന്ന 211 അംഗ അസോസിയേഷനുകൾക്ക് ആദ്യഘട്ടമായി 20 മില്യൺ ഡോളർ അടുത്ത വർഷം മുതൽ ലഭ്യമാക്കാമെന്ന് വ്യക്തമാക്കി പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കത്തയച്ചു. ഈ നീക്കത്തിലൂടെ 10 ബില്യൺ ഡോളറിലധികം, അഥവാ 95,000 കോടിയിലധികം രൂപ സമാഹരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്.
എന്നാൽ ഫിഫയുടെ തീരുമാനത്തിനെതിരെ ഫുട്ബോൾ ലോകം ഒന്നടങ്കം രംഗത്തെത്തി. “ഫുട്ബോൾ ഫിഫയെയും അവരുടെ സുഹൃത്തുക്കളെയും സമ്പന്നരാക്കാനുള്ള ഉപാധിയല്ലെന്നും അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും താരങ്ങളുടെയും താൽപര്യങ്ങളാണ് മുൻഗണന നൽകേണ്ടതെന്നുമായിരുന്നു യുവേഫയുടെ പ്രതികരണം. വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ 55 അംഗരാജ്യങ്ങളുടെ അടിയന്തര യോഗവും യുവേഫ വിളിച്ചു.
പദ്ധതിയെക്കുറിച്ച് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും വ്യക്തമാക്കി. അമേരിക്കൻ കോൺഫെഡറേഷനായ കോൺകകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, ഫ്രഞ്ച്, ജർമൻ ഫുട്ബോൾ ഫെഡറേഷനുകൾ, സ്പാനിഷ് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്, ആഗോള താരസംഘടനയായ ഫിഫ്പ്രോ എന്നിവരും പദ്ധതിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫുട്ബോൾ വ്യക്തികളുടേതോ സംഘടനകളുടേതോ അല്ലെന്നും ജനങ്ങളുടേതാണെന്നും ഫിഫ മുൻ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ വിമർശിച്ചു.
അതേസമയം, ഫിഫയുടെ നീക്കം 2030ലെ ലോകകപ്പ് 64 ടീമുകളാക്കി വിപുലീകരിക്കാനുള്ള ചർച്ചകൾക്ക് ആക്കം കൂട്ടുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനകം തന്നെ തിരക്കേറിയ അന്താരാഷ്ട്ര ഫുട്ബോൾ കലണ്ടറിന് കൂടുതൽ സമ്മർദമുണ്ടാക്കുന്ന തീരുമാനമാകുമെന്നാണ് വിമർശകർ വിലയിരുത്തുന്നത്.