
ജെറുസലേം: ഇറാനുമായുള്ള സംഘർഷത്തിൽ ഇസ്റാഈൽ വിജയപാതയിലാണെന്ന് അവകാശപ്പെട്ട് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്റാഈൽ വ്യോമസേനയ്ക്ക് ടെഹ്‌റാന്റെ ആകാശത്ത് പൂർണ്ണ നിയന്ത്രണമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ്, ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഐൽ സാമിർ എന്നിവരോടൊപ്പം മധ്യ ഇസ്രായേലിലെ ടെൽ നോഫ് വ്യോമതാവളം സന്ദർശിക്കവെയാണ് നെതന്യാഹു ഇക്കാര്യങ്ങൾ പറഞ്ഞത്.
ആണവ ഭീഷണിയും മിസൈൽ ഭീഷണിയും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാനുള്ള പാതയിലാണ് തങ്ങളെന്ന് നെതന്യാഹു പറഞ്ഞു. ഇസ്റാഈൽ നടപടികൾ സ്വീകരിക്കുകയാണെന്നും ടെഹ്‌റാൻ നിവാസികൾ തലസ്ഥാനം വിട്ടുപോകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച മുതൽ തുടങ്ങിയ സംഘർഷത്തിൽ ഇസ്റാഈൽ പക്ഷത്ത് ഇതുവരെ 24 പേരും ഇറാനിൽ 200ൽ അധികം ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്റാഈൽ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. പരിഭ്രാന്തരായ ഇസ്റാഈലികൾ ബങ്കറുകളിൽ അഭയം തേടുകയാണ്.