
വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈറ്റ് ഹൗസിൽ ചർച്ചകൾ നടന്നതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒപ്പം ആർമി സെക്രട്ടറി ഡാനിയേൽ ഡ്രിസ്‌കോൾ, ലേബർ സെക്രട്ടറി ലോറി ഷാവേസ് ഡിറെമർ എന്നിവരെയും പുറത്താക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മൂവരെയും പുറത്താക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാൽ കാഷ് പട്ടേലിനെ പുറത്താക്കുന്നത് ഏറെക്കുറെ ഉറപ്പായി എന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. അന്തിമ തീരുമാനം ഇതുവരെയ്ക്കും ട്രംപ് എടുത്തിട്ടില്ല. യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പുകൾക്ക് മുൻപായി പിരിച്ചുവിടലുകൾ ഇനിയും ഉണ്ടാകാം എന്നാണ് വിവരം.
ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് വകുപ്പ് മേധാവിയായ തുളസി ഗബ്ബാർഡിനേയും പുറത്താക്കും എന്നാണ് വിവരം. ഇറാനെതിരായ സൈനിക നടപടിയിൽ ഗബ്ബാർഡിന്റെ നിലപാടുകളിൽ ട്രംപ് സംതൃപ്തനായിരുന്നില്ല. ഇതിനാലാണ് പുറത്താകാൻ ശ്രമം എന്നാണ് വിവരം.
നേരത്തെ അമേരിക്കൻ സൈനിക മേധാവിയായ റാണ്ടി ജോർജിനോട് രാജി വെക്കാനും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ആണ് റായ് ആവശ്യപ്പെട്ടത്.ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നതിന് ഇടയിലാണ് നിര്‍ദേശം. 2027 വരെ ഔദ്യോഗിക കാലാവധി ബാക്കിയുള്ളപ്പോഴാണ് ജോര്‍ജിനോട് നിര്‍ബന്ധിതമായി നേരത്തെ വിരമിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
റാന്‍ഡി ജോര്‍ജ് പുറത്ത് പോയാല്‍ നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ക്രിസ്റ്റഫര്‍ ലാനീവ് താല്‍ക്കാലിക കരസേനാ മേധാവിയായി ചുമതലയേല്‍ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി പ്രതിരോധ വകുപ്പ് പുനക്രമീകരിക്കുന്നതിന്റെ ശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതിന് പിന്നാലെ ഹെഗ്‌സ്ത് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.