ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ഒരു ദിവസം എല്ലാ ജില്ലകളിലും പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമാധാനപരമായ പ്രതിഷേധം നടത്താനാണ് ആഹ്വാനം.
വിദ്യാര്‍ത്ഥികളുടെ ശബ്ദം രാജ്യമെമ്പാടും അലയടിക്കണമെന്ന് ഉറപ്പിച്ചാണ് കോക്ക്രോച്ച് ജനത പാര്‍ട്ടി ഓരോ ജില്ലകളിലും പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നാളത്തെ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമാധാനപരമായി മുദ്രവാക്യങ്ങള്‍ ഉയര്‍ത്താന്‍ സിജെപി നിര്‍ദ്ദേശം നല്‍കി. അതിനിടെ സമരക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം രംഗത്തെത്തി. എന്നാല്‍ ജെ പി നദ്ദയുടെ വസതിയിലോ ഓഫീസിലോ കൂടിക്കാഴ്ച്ച എന്ന ആവശ്യം തള്ളി നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാം എന്ന കാര്യം സിജെപി ആവര്‍ത്തിച്ചു.
രാജ്യതലസ്ഥാനത്ത് യുവജനരോഷം ആഞ്ഞടിച്ചതോടെ പ്രധാനമന്ത്രിയുടെ ആദ്യ പരസ്യപ്രതികരണവും ഇന്ന് വന്നു. എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. യുവാക്കളുടെ ക്ഷേമത്തില്‍ കുറഞ്ഞ് മറ്റൊന്നുമില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണക്കാരായവര്‍ക്ക് ശിക്ഷയുറപ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനം. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ സിജെപി തൃപ്തരല്ല. യുവാക്കളുടെ ഭാവി തുലച്ചതിലെ പ്രധാന ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജന്തര്‍ മന്തറില്‍ സിജെപി പ്രവര്‍ത്തകര്‍ സമരം തുടരുകയാണ്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപി ഗുണ്ടകള്‍ നുഴഞ്ഞുകയറിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ആരോപിച്ചു.
സമരം ചെയ്ത യുവതിയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപി സന്ദീപ് ലാംബയെ സുരക്ഷ ചുമതലകളില്‍ നിന്ന് മാറ്റി. ഉരുക്കുമുഷ്ടിയില്‍ വിമര്‍ശനം കടുക്കുമ്പോഴും മെട്രോ സ്റ്റേഷനുകള്‍ അടച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും സമരത്തെ നേരിടാനാണ് ഡല്‍ഹി പൊലീസിന്റെ നീക്കം. അതിനിടെ സിജെപി പാര്‍ലമെന്റ് മര്‍ച്ചിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം എന്‍ഐഎ അന്വേഷിക്കണമെന്നുമുള്ള പൊതുതാപര്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.