
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായം.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറ് മണിക്ക് ദില്ലിയിൽ ചേരും. സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളോട് വിശദീകരിച്ചേക്കും. കേന്ദ്രമന്ത്രിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനം ഉണ്ടായേക്കും.
ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്താൻ പറഞ്ഞത്. പാകിസ്താൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്തുവന്നത്. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
പഹൽഗാമിലെ ബൈസാരന് വാലിയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകൾക്ക് നേരെ പൈൻ മരങ്ങൾക്കിടയിൽ നിന്നിറങ്ങിവന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 28 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.