
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥനായിരുന്ന വിനയ് നർവാളിന്റെ കുടുംബത്തിന് ഹരിയാന സർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സർക്കാർ ജോലി ആർക്കും നൽകണമെന്ന് കാര്യത്തിൽ വിനയ് നർവാളിന്റെ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി നയബ് സിംഗ് സൈനി വ്യക്തമാക്കി.
ഹരിയാനയിലെ കർനാൽ സ്വദേശിയായിരുന്നു വിനയ്. കൊച്ചിയിൽ ദക്ഷിണ നാവികസേന ആസ്ഥാനത്തായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഏപ്രിൽ 16നായിരുന്നു വിവാഹം. ഏപ്രിൽ 22ന് ഹണിമൂണിനായി ജമ്മു കാശ്മീരിലെത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്. പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ വിനയ് വീരചരമം പ്രാപിച്ചിരുന്നു.
ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ 26 പേരിൽ ഒരാളായിരുന്നു വിനയ്. 26 വയസ്സ് മാത്രം പ്രായമുള്ള യുവാവായിരുന്നു അദ്ദേഹം. മരിച്ചുകിടക്കുന്ന വിനയുടെ മൃതദേഹത്തിന് അരികിൽ ഹൃദയം പൊട്ടി നിൽക്കുന്ന ഭാര്യ ഹിമാൻഷിയുടെ ചിത്രം ലോകമാകെ പ്രചരിച്ചിരുന്നു. അതേസമയം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം, സർക്കാർ ജോലി എന്നിവ ഹിമാൻഷിക്ക് നൽകുന്നതിൽ വിനയുടെ മാതാപിതാക്കളായിരിക്കും അന്തിമ തീരുമാനമെടുക്കുക.