പാലക്കാട് വോട്ടിനു പണം നൽകിയ സംഭവത്തിൽ എൻഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു. പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട കോടതി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പമെത്തിയ ആൾ വയോധികയായ വോട്ടറുടെ കൈമടക്കിൽ പണം വച്ചുനൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നും ശോഭാ സുരേന്ദ്രന്റെ പ്രതികരണം. വിശദമായ അന്വേഷണം വേണമെന്ന് പാലക്കാട് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.
വോട്ട് ചോദിച്ച് വന്നവരോട് അയ്യായിരം രൂപ ആവശ്യപ്പെട്ടിരുന്നെന്നും പണം കൈപ്പറ്റിയെന്നും ദൃശ്യങ്ങളിലുള്ള വയോധിക പ്രതികരിച്ചു. എന്നാൽ തൊട്ടുപിന്നാലെ പണം ലഭിച്ചില്ലെന്ന് തിരുത്തി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ, വിഷയത്തിൽ ഇടപെടുകയായിരുന്നു. പിരായിരി പഞ്ചായത്തിൽ വോട്ടേഴ്സിന് ബിജെപി സാരി വിതരണം ചെയ്തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവന്നിരുന്നു.