
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സന്ദർശനം നടത്തിയത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താൻ തയ്യാറാക്കിയ റിപ്പോർട്ട് അദ്ദേഹത്തിന് സമർപ്പിക്കുമെന്നും തരൂർ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ലെന്നും തരൂർ പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥതവഹിച്ചെന്ന അമേരിക്കയുടെ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിനും തരൂർ മറുപടിനൽകി. സ്കൂൾ കുട്ടികളുടെ വഴക്ക് പ്രിൻസിപ്പൽ ഇടപെട്ട് നിർത്തുന്നതുപോലെയല്ല ഇത്. പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചാൽ ഇന്ത്യയും നിർത്തുമെന്ന് അറിയിച്ചിരുന്നു. അത് പാകിസ്താനെ യുഎസ് അറിയിച്ചിട്ടുണ്ടെങ്കിൽ അഭിനന്ദനീയമെന്നും തരൂർ പറഞ്ഞു.
യാത്രയിൽ മോദിസ്തുതി ഉണ്ടായെന്ന തരത്തിൽ ആരോപണങ്ങളുയർന്നിരുന്നുവെന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, താനൊരു ഭാരതീയനായി, ഭാരതത്തിന് വേണ്ടി സംസാരിക്കാൻ പോയി. അതായിരുന്നു എന്റെ കടമ. അത് പൂർത്തിയാക്കിയെന്നാണ് തന്റെ വിശ്വാസമെന്ന് തരൂർ പറഞ്ഞു. ബാക്കിയെല്ലാം പിന്നെ, സമയം വരുമ്പോൾ സംസാരിക്കാം എന്നും അദ്ദേഹം മറുപടി നൽകി.