കേരളത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണു പ്രവാസികൾ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഗൾഫ് രാജ്യങ്ങളിലും അമെരിക്കയിലും യൂറോപ്പിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനു വരുന്ന പ്രവാസി മലയാളികൾ നാട്ടിലെത്തിക്കുന്ന പണമാണ് ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. സംസ്ഥാനത്തിന്‍റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് എത്രയോ വർഷങ്ങളായി നാം എടുത്തുപറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നാൽ, ഇവർക്കൊരു പ്രതിസന്ധി വരുമ്പോൾ സംസ്ഥാനം അവരെ വേണ്ടപോലെ പരിഗണിക്കുന്നില്ല എന്ന പരാതിയും വർഷങ്ങളായുണ്ട്. പ്രവാസികൾക്കു വേണ്ടി പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ ക്ഷേമകാര്യങ്ങളിൽ ഇനിയും സർക്കാർ താത്പര്യം കാണിക്കേണ്ടതായിട്ടാണിരിക്കുന്നത്.
പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം നടപ്പാക്കുന്ന പദ്ധതിയാണു "നോർക്ക കെയർ'. സമഗ്ര ആരോഗ്യ- അപകട ഇൻഷ്വറൻസ് പദ്ധതിയാണിത്. പ്രവാസികൾക്കു വേണ്ടി മാത്രമായി ഇങ്ങനെയൊരു പദ്ധതി രാജ്യത്തു തന്നെ ആദ്യമായാണ്. മുഴുവൻ പ്രവാസി മലയാളികൾക്കും ഇത് ഉപകാരപ്രദമായി മാറുന്നുവെങ്കിൽ ഈ സർക്കാരിന്‍റെ വലിയൊരു നേട്ടമായി അതു കണക്കാക്കപ്പെടും. തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടതുപോലെ ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിബദ്ധതയുടെ തെളിവായി "നോർക്ക കെയർ' മാറട്ടെ. നോർക്ക റൂട്ട്‌സിന്‍റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ സേവനം ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ലഭ്യമാകുമെന്നാണു സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.