മനാമ: ബഹ്റൈനിലുടനീളം എലിശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ജനങ്ങള്‍. പുതുതായി നഗരവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളിലും ചരിത്രപരമായ പ്രദേശങ്ങളിലും എലിശല്യം രൂക്ഷമാണെന്നും വീടുകളില്‍ കേടുപാടുകള്‍ വരുത്തുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്യുന്നതായി താമസക്കാര്‍ പറയുന്നു.
പരാതികളുടെ ഒരു വലിയ പ്രവാഹമാണ് തങ്ങള്‍ക്കുണ്ടായിരിക്കുന്നതെന്ന് രാജ്യത്തുടനീളമുള്ള മുനിസിപ്പല്‍ കൗണ്‍സിലുകള്‍ പറയുന്നു. ഹമദ് ടൗണ്‍, സല്‍മാന്‍ ടൗണ്‍, റാംലി, പഴയ മുഹറഖ് എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതും സംരക്ഷിതവുമായ പ്രോപ്പര്‍ട്ടികള്‍ രോഗവാഹക കീടങ്ങളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയിരിക്കുന്നതായും ഹോട്ട്സ്പോട്ടുകള്‍ ഉയര്‍ന്നുവരുന്നതായും കൌണ്‍സിലുകള്‍ ചൂണ്ടിക്കാട്ടി.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറുകയാണെന്നും എലികള്‍ വീടുകളില്‍ കയറി സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുകയാണെന്നും പടിഞ്ഞാറന്‍ ഹമദ് ടൗണ്‍ കൗണ്‍സിലര്‍ അബ്ദുള്ള അല്‍ ഖൊബൈസി മുന്നറിയിപ്പ് നല്‍കി. ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയൊക്കെ നശിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”ആരോഗ്യ മന്ത്രാലയത്തോട് ഇടപെടാന്‍ താമസക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഭവന, നഗരാസൂത്രണ മന്ത്രാലയത്തില്‍ നിന്നും തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും അനുമതി നേടുന്നതില്‍ കാലതാമസം ഉണ്ടായത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. എലികള്‍ അതിവേഗം പെരുകിക്കൊണ്ടിരിക്കുകയാണ്. എലികളുടെ കൂട്ടത്തിനൊപ്പം ജീവിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post ബഹ്റൈനിലുടനീളം എലിശല്യം രൂക്ഷം; നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.