മനാമ: ബഹ്റൈനിലെ സ്വദേശികളും വിദേശി തൊഴിലാളികളും തമ്മിലുള്ള വേതന വ്യത്യാസം കുറയ്ക്കുന്നതിനും സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുമായി 2026 മുതല്‍ വിദേശ തൊഴിലാളികളുടെ ഫീസില്‍ വര്‍ദ്ധനവ് വരുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
എംപി ഹമദ് അല്‍ ദോയിക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിവല്‍ക്കരണം, വേതന പിന്തുണ പദ്ധതികള്‍, പരിശീലന പരിപാടികള്‍, സാധുവായ വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യുന്നവര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ തൊഴില്‍ വിപണി നയങ്ങളുടെ ഭാഗമാണ് ഈ ഫീസ് പരിഷ്‌കാരം.
തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും, ബഹ്റൈനികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും, സ്വകാര്യ മേഖലയിലെ നിയമന രീതികള്‍ മികച്ച രീതിയില്‍ നിരീക്ഷിക്കാനുമാണ് ഈ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
വിവിധ മേഖലകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ‘ബഹ്റൈനൈസേഷന്‍’ നിയമം കര്‍ശനമായി തുടരും. ഈ നിയമം പാലിക്കാത്ത കമ്പനികള്‍ ഓരോ വിദേശ തൊഴിലാളിയുടെ പെര്‍മിറ്റിനും പ്രതിമാസ പിഴ ഒടുക്കേണ്ടി വരും. അതേസമയം, കൂടുതല്‍ സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ മുന്‍ഗണന ലഭിക്കുകയും ചെയ്യും.
തൊഴില്‍ പരിശോധനകള്‍ ശക്തമാക്കുന്നതിനൊപ്പം വേതന പിന്തുണ പദ്ധതികളുമായി ബന്ധപ്പെട്ട് ബഹ്റൈനി തൊഴിലാളികളെ അന്യായമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
The post ബഹ്റൈനില്‍ പ്രവാസി തൊഴില്‍ ഫീസുകള്‍ വര്‍ദ്ധിപ്പിച്ചു; ലക്ഷ്യം സ്വദേശിവല്‍ക്കരണം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.