
കൊച്ചു മുറിവുണ്ടായാൽ പോലും ബാൻഡേജ് ഉപയോഗിക്കുന്നവരാണ് ഇന്ന് പൊതുവെ ജനങ്ങൾ. പണ്ടൊന്നും ഇല്ലാത്ത ബാൻഡേജ് സ്നേഹമാണ് ഇന്നത്തെ തലമുറയ്ക്ക് ബാൻഡേജിനോട് ഉള്ളത്. എന്നാൽ അത് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ശരീരത്തിലെ മുറിവുകളിൽ ഒട്ടിക്കുന്ന ബാൻഡേജുകളിൽ അപകടകരമായ അളവിൽ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
ദശാബ്ദങ്ങളോളം നശിക്കാത്ത പോളിഫ്ലൂറിനേറ്റഡ് പദാർഥങ്ങളുടെ (PFS) സാന്നിധ്യം പ്രശസ്ത ബാൻഡേജ് കമ്പനികളുടെ ബാൻഡേജുകളിൽ കണ്ടെത്തി. ഫൊർ എവർ കെമിക്കൽസ് എന്നാണ് പിഎഫ്എഎസ് അറിയപ്പെടുന്നതു തന്നെ.
മാമാവേഷനും എൻവയോൺമെന്‍റ് ആൻഡ് ഹെൽത്ത് ന്യൂസും സംയോജിതമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പതിനെട്ടു ബ്രാൻഡുകളുടെ നാൽപതോളം വ്യത്യസ്ത ബാൻഡേജുകളിലാണ് ഗവേഷക സംഘം പരീക്ഷണങ്ങൾ നടത്തിയത്.
പ്രമുഖ ബാൻഡുകളായ ബാൻഡ്-എയ്ഡ്, കുറാഡ് എന്നിവ ഉൾപ്പടെ ഇരുപത്താറെണ്ണത്തിലാണ് പിഎഫ് എഎസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ബാൻഡേജുകൾ ശരീരവുമായി ചേരുന്ന ഭാഗത്താണ് ഈ രാസ പദാർഥങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്നത്. ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ മുതൽ പ്രത്യുൽപാദന ശേഷിയെ വരെ പ്രതികൂലമായി ബാധിക്കാൻ പോന്നതും കുട്ടികളിൽ പഠന വൈകല്യത്തിനും അർബുദത്തിനും വരെ കാരണമായേക്കാവുന്നതുമാണ് പിഎഫ്എഎസ് എന്ന് പഠനങ്ങൾ പറയുന്നു.
യുഎസ് എൻവയോൺമെന്‍റൽ പ്രൊട്ടക്ഷൻ ഏജൻസി പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം 11 പിപിഎം മുതൽ 328 പിപിഎം വരെയാണ് ബാൻഡേജുകളിൽ ഓർഗാനിക് ഫ്ലൂറിന്‍റെ അളവ്. ബാൻഡേജുകൾ മുറിവുകളിലേയ്ക്ക് നേരിട്ട് ഒട്ടിക്കുന്നതിനാൽ കുട്ടികളിലും യുവതലമുറയിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് പിഎഫ്എഎസ് എന്ന് ശാസ്ത്രജ്ഞയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻവയോൺമെന്‍റൽ ഹെൽത്ത് സയൻസിലെ മുൻ ഡയറക്റ്ററുമായ ലിൻഡ.എസ്. ബിൻബാം പറഞ്ഞു.
ശാസ്ത്രജ്ഞയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻവയോൺമെന്‍റൽ ഹെൽത്ത് സയൻസിലെ മുൻ ഡയറക്റ്ററുമായ ലിൻഡ.എസ്. ബിൻബാം.
മുറിവുകൾ ഉണങ്ങുന്നതിന് പിഎഫ്എഎസിന്‍റെ സാന്നിധ്യം ആവശ്യമില്ലെന്നും അതിനാൽ തന്നെ ബാന്‍ഡേജ് നിർമാണ കമ്പനികൾ പിഎഫ്എഎസ് ഇതര പദാർഥങ്ങൾ ഉപയോഗിക്കണമെന്നും ലിൻഡ ആവശ്യപ്പെട്ടു.
1940 മുതലാണ് കാർബൺ-ഫ്ലൂറിൻ സംയുക്ത പിഎഫ്എഎസ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇപ്പോഴും ഇലക്‌ട്രോണിക് ഉപകരണങ്ങളിലും കുക്ക് വെയറുകളിലും ഫർണിച്ചറുകളിലും ഭഷ്യോൽപാദന രംഗത്തും എല്ലാം പിഎഫ്എഎസ് ഉപയോഗിക്കുന്നുണ്ട്.