![TNIE_import_2023_6_25_original_Murmu](https://i0.wp.com/www.pravasiexpress.com/wp-content/uploads/2025/02/TNIE_import_2023_6_25_original_Murmu.jpg?resize=696%2C377&ssl=1)
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ച ഒഴിവിൽ പകരം നേതാവിനെ കണ്ടെത്താൻ ബിജെപിക്കു സാധിക്കാതെ വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ചതോടെ മണിപ്പുർ നിയമസഭയുടെ അധികാരങ്ങൾ പാർലമെന്‍റിലും സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്വങ്ങൾ കേന്ദ്ര സർക്കാരിലും നിക്ഷിപ്തമായി.
പരമാവധി ആറു മാസത്തിനുള്ളിൽ ഒരിക്കലെങ്കിലും നിയമസഭ വിളിച്ചുചേർത്തിരിക്കണം എന്നാണ് വ്യവസ്ഥ. അടുത്ത സമ്മേളനത്തിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുത്തിരുന്ന സമയത്താണ് ബിരേൻ സിങ് രാജി പ്രഖ്യാപിച്ചത്. പകരക്കാരനെ കണ്ടെത്തുന്നതിൽ സമവായമുണ്ടാക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനു സാധിച്ചതുമില്ല.
നിയമസഭ ചേരാനാവാതെ ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്തത്.
സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സാധിക്കുന്നില്ലെന്നു കാണിച്ച് ഗവർണർ നൽകുന്ന കത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഉപദേശ പ്രകാരം തീരുമാനമെടുക്കുന്നത്.