പൊന്നാനിയിലെ ലീഗ് നേതാവിന്റെ വീട്ടിലെ ഉച്ചഭക്ഷണ ദൃശ്യങ്ങൾ പുറത്ത്

സംസ്ഥാനം അതിരൂക്ഷമായ മഴക്കെടുതിയും പ്രകൃതിദുരന്തങ്ങളും നേരിടുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ മുസ്ലിം ലീഗ് നേതാവിന്റെ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നു. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും പ്രതിഷേധം കടുത്തത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകൃതിദുരന്ത കാലത്തെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്താണ് പ്രതിപക്ഷവും പൊതുജനങ്ങളും വിമർശനം ശക്തമാക്കുന്നത്.
വിരുന്നിന്റെ ദൃശ്യങ്ങൾ ഫൈസൽ ബഫാഖി തങ്ങൾ തന്നെയാണ് സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പോസ്റ്റിന് താഴെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് നിരവധിയാളുകൾ കമന്റുകളുമായി രംഗത്തെത്തി. നാട് വലിയ ദുരന്തമുഖത്ത് നിൽക്കുമ്പോൾ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഭരണാധികാരി മുൻനിശ്ചയിച്ച പരിപാടികൾ റദ്ദാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പകരം വിരുന്നുണ്ണാൻ സമയം കണ്ടെത്തുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് പ്രധാന വിമർശനം.
സംഭവത്തിൽ ശക്തമായ പരിഹാസവും വിമർശനവുമായി എൽ.ഡി.എഫ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ജനങ്ങൾ വെള്ളപ്പൊക്കത്തിലും വലിയ ആശങ്കയിലും കഴിയുമ്പോൾ മുഖ്യമന്ത്രി ഈ വിധം സ്വകാര്യ വിരുന്നിൽ പങ്കെടുക്കുമെന്ന് കരുതിയില്ലെന്നും പുറത്തുവന്ന ദൃശ്യങ്ങൾ വിശ്വസിക്കാൻ പോലുമാകുന്നില്ലെന്നും എ.എ. റഹീം എം.പി പ്രതികരിച്ചു.
പണ്ട് നാട് ദുരന്തത്തിലായപ്പോൾ അന്നത്തെ മുഖ്യമന്ത്രി മുൻനിശ്ചയിച്ച പരിപാടികൾ ക്യാൻസൽ ചെയ്ത് ഏകോപനത്തിന് നേരിട്ട് നേതൃത്വം നൽകുകയും മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകുകയുമായിരുന്നെങ്കിൽ, ഇന്ന് ‘ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്കെന്ന് മുൻ എം.എൽ.എ വി.കെ. പ്രശാന്തും പരിഹസിച്ചു. സംസ്ഥാനത്ത് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഘട്ടത്തിൽ മുഖ്യമന്ത്രി കാണിച്ച ജാഗ്രതക്കുറവ് വരും ദിവസങ്ങളിലും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.