
പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന ആയിരം പാക് പൗരന്മാരോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടു. 5000 പാക് പൗരന്മാരാണ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത്. ഇവരിൽ 4000 പേർ സംസ്ഥാനത്ത് തുടരുമെന്നാണ് വിവരം.
ഹ്രസ്വകാല വീസയിൽ ഇന്ത്യയിലെത്തിയവരോടാണ് മടങ്ങാൻ നിർദ്ദേശിച്ചത്. സന്ദർശക വീസയിലും മെഡിക്കൽ വീസയിലും ഇന്ത്യയിലെത്തിയവരാണ് ഇവർ. മറ്റുള്ളവർ എട്ട് മുതൽ പത്ത് വർഷം വരെയായി ഇന്ത്യയിൽ കഴിയുന്നവരാണ്. ഇന്ത്യാക്കാരായ ജീവിത പങ്കാളികളുള്ള ഇവരുടെ പാക് പാസ്പോർട് പൊലീസിൽ സറണ്ടർ ചെയ്തിരിക്കുകയാണ്. ഇവർ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിട്ടുമുണ്ട്.
ഹ്രസ്വകാല വീസയ്ക്കായി മുംബൈയിലെത്തിയവരിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരും ഉണ്ട്. ജോലിക്കായാണ് ഇവർ മഹാരാഷ്ട്രയിൽ എത്തിയത്. ഇവരെല്ലാം നാളെയ്ക്ക് മുൻപ് മടങ്ങണമെന്നാണ് കേന്ദ്ര നിർദേശം. ഏപ്രിൽ 22 ന് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന കൊടും ക്രൂരമായ ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സംഭവത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ഉറപ്പായതോടെയാണ് ഇന്ത്യ നടപടികൾ കടുപ്പിച്ചത്. പാകിസ്ഥാനിൽ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് ഇന്ത്യൻ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ലോകരാഷ്ട്രങ്ങളെയെല്ലാം ഇക്കാര്യം ഇന്ത്യ ധരിപ്പിക്കുന്നുമുണ്ട്.