
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഉരുൾപ്പൊട്ടൽ ബാധിതർ കേരള ബാങ്കിന്‍റെ ചൂരൽമല, മേപ്പാടി ശാഖകളിൽ നിന്ന് എടുത്ത 385.87 ലക്ഷം രൂപ വരുന്ന വായ്പകൾ എഴുതിത്തള്ളും.
ആദ്യപടിയായി 9 വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതിത്തള്ളി. തുടർന്ന് റവന്യൂ വകുപ്പിൽ നിന്നുള്ള സമഗ്ര വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവശേഷിച്ച വായ്പകളും എഴുതിത്തള്ളാൻ ബാങ്ക് തീരുമാനിച്ചെന്നും കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിയ്ക്കൽ പറഞ്ഞു.
മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ അംഗങ്ങൾക്കായി പരമാവധി 2 ലക്ഷം രൂപ വരെയുള്ള പുതിയ കൺസ്യൂമർ/പേഴ്സണൽ വായ്പ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചു. കുടുംബശ്രീ മിഷൻ തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് പദ്ധതി പ്രകാരം വായ്പ നൽകുക. വയനാട് ദുരന്ത പശ്ചാത്തലത്തിൽ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് നൽകിയിരുന്നു.