
സിംഗപ്പൂർ: മുറിയിലിരുന്ന് ദുരിയാൻ ചക്ക തിന്നതിന്‍റെ പേരിൽ വിനോദസഞ്ചാരികൾക്ക് 13,200 രൂപ (200 സിംഗപ്പൂർ ഡോളർ) പിഴയിട്ട് സിംഗപ്പൂർ ഹോട്ടൽ. സോഷ്യൽമീഡിയയിലൂടെയാണ് വിനോദസഞ്ചാരികൾ ഈ അനുഭവം പങ്കു വച്ചത്. സിംഗപ്പൂർ സന്ദർശിക്കാനെത്തിയ രണ്ടു യുവതികളാണ് അപ്രതീക്ഷിതമായി പിഴ അടക്കേണ്ടി വന്നത്. വഴിയോരത്തു നിന്നാണ് ഇവർ ദൂരിയാൻ എന്നറിയപ്പെടുന്ന ദുരിയാൻ ചക്ക വാങ്ങിയത്. ഒരു ചെറിയ പെട്ടിയിലാക്കി കാറിൽ കയറി യാത്ര തിരിച്ചതു മുതൽ രൂക്ഷമായ ഗന്ധം പുറത്തു വരാൻ തുടങ്ങിയിരുന്നു. ദുർഗന്ധം മൂലം കാർ ഡ്രൈവർ പോലും അസ്വസ്ഥനാകുമെന്ന് തോന്നിയപ്പോൾ സുഗന്ധതൈലം പൂശിയ തുണി കൊണ്ട് മൂടി.
പിന്നീട് ഹോട്ടൽ മുറിയിലെത്തി പഴം കഴിക്കുകയും ചെയ്തു. പിറ്റേ ദിവസം നഗരത്തിൽ കറങ്ങി തിരിച്ചെത്തിയപ്പോഴാണ് പിഴ ചുമത്തിയെന്ന അറിയിപ്പ് കിട്ടിയത്. മുറിയിൽ ദുരിയാൻ പഴത്തിന്‍റെ രൂക്ഷഗന്ധമായിരുന്നുവെന്നും അതു വൃത്തിയാക്കാനായി 200 സിംഗപ്പൂർ ഡോളർ അധികമായി ചെലവായെന്നുമാണ് ഹോട്ടൽ അധികൃതർ വ്യക്തമാക്കിയത്. പഴങ്ങളുടെ രാജാവെന്നാണ് ദൂരിയാൻ അറിയപ്പെടുന്നത്. അതു പോലെ തന്നെ ലോകത്തിലെ ഏറ്റവും ദുർഗന്ധമുള്ള പഴവും ദൂരിയാൻ തന്നെയാണ്.
ചീഞ്ഞ മുട്ടയുടെയും, വിയർപ്പ് പിടിച്ച സോക്സിന്‍റെയും നാറ്റത്തിനു സമാനമാണ് പഴത്തിന്‍റെ ഗന്ധവും. അതു കൊണ്ടു തന്നെ ദൂരിയാൻ പഴത്തിന്‍റെ ഗന്ധം മുറിയിൽ നിന്ന് പോകാൻ മൂന്നു നാലു ദിവസങ്ങൾ എടുക്കുമെന്നും അത്രയും ദിവസം ആ മുറി മറ്റാർക്കും നൽകാൻ സാധിക്കില്ലെന്നുമാണ് ഹോട്ടൽ ഉടമസ്ഥർ പറയുന്നത്.