അബുദാബി: സ്വദേശിവത്കരണ പദ്ധതിയായ നാഫിസിലൂടെ നാല് വർഷത്തിനിടെ 1.34 ലക്ഷം പേർ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചതായി യുഎഇ മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇതിൽ പകുതിയിലേറെയും വനിതകളാണ്.
നിലവിൽ 1.52 ലക്ഷം സ്വദേശികൾ സ്വകാര്യമേഖലയിൽ ജോലി ചെയ്തു വരുന്നു. ഇമറാത്തി ടാലന്‍റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ വർഷത്തിൽ 2% സ്വദേശിവത്ക്കരണം നടപ്പാക്കണമെന്നാണ് നിയമം.
കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാനും അനുമതിയുണ്ട്. ഇതനുസരിച്ച് ഡിസംബർ 31ഓടെ ഈ വർഷത്തെ 2% പൂർത്തിയാക്കണം.
നിയമം ലംഘിക്കുന്ന കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും.
പിഴ സംഖ്യ 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. കൂടാതെ ഈ വിഭാഗം കമ്പനികളെ കുറഞ്ഞ ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്യും.