![390542.6](https://i0.wp.com/www.pravasiexpress.com/wp-content/uploads/2025/02/390542.6.jpg?resize=696%2C392&ssl=1)
പൂനെ: രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ. ജമ്മു കശ്മീരിനെ സമനിലയിൽ തളച്ചാണ് കേരളം സെമി ഫൈനലിൽ പ്രവേശിച്ചത്. നാലാം ദിനം 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിൽ മത്സരം ആരംഭിച്ച കേരളം വിക്കറ്റ് കളയാൻ ശ്രമിക്കാതെ സമനിലക്കായാണ് കളിച്ചത്. മുഹമ്മദ് അസറുദ്ദീനും (67) സൽമാൻ നിസാറും (44) തീർത്ത പ്രതിരോധമാണ് ടീമിന് കരുത്തേകിയത്.
മധ‍്യനിരയുടെ തകർച്ചയോടെ തോൽവി മുന്നിൽ കണ്ടെങ്കിലും സൽമാൻ നിസാറിന്‍റെയും അസറുദ്ദീന്‍റെയും മികച്ച പ്രകടനത്തിലാണ് സമനിലയുമായി കേരളം സെമിയിൽ പ്രവേശിച്ചത്. ഒന്നാം ഇന്നിങ്സിലെ ഒരു റൺസിന്‍റെ ലീഡാണ് കേരളത്തിന് നിർണായകമായത്.
ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ‍്യം പിന്തുടർന്ന കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. സൽമാനും അസറുദ്ദീനും പുറമെ നായകൻ സച്ചിൻ ബേബിയും (48) ഓപ്പണർ അക്ഷയ് ചന്ദ്രനും (48) മികച്ച പ്രകടനം കാഴ്ചവച്ചു.
ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിക്കുന്നത്. 2018-2019 സീസണിലായിരുന്നു കേരളം ആദ‍്യമായി സെമിയിൽ കയറിയത്. സെമിയിൽ ഗുജറാത്താണ് കേരളത്തിന്‍റെ എതിരാളി.