പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന്‍റെ സമാപന ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 16-ന് തുലാമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍, മാസപൂജയുടെ അവസാന ദിവസമായിരിക്കും രാഷ്ട്രപതിയുടെ സന്ദർശനമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ മെയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇന്ത്യ-പാക് സംഘർഷം കാരണം യാത്ര റദ്ദാക്കുകയായിരുന്നു.
ആഗോള അയ്യപ്പ സംഗമത്തില്‍ ഉയർന്ന നിർദേശങ്ങള്‍ നടപ്പാക്കുന്നതിന് 18 അംഗ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി ചെയർമാനും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കണ്‍വീനറുമായിരിക്കും. ഈ സമിതിയുടെ പ്രവർത്തനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി.
അതേസമയം, ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ട വിവിധ മത തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കാൻ ആഗോള അയ്യപ്പ സംഗമത്തിലെ ആത്മീയ ടൂറിസം സർക്യൂട്ട് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു.
ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഉയർന്നുവന്ന ആവശ്യങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന് കൈമാറുമെന്നും ചർച്ചകൾക്ക് മികച്ച അനന്തര ഫലമുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ചർച്ചയിൽ പറഞ്ഞു.