ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട ചൊല്ലി ബെംഗളൂരു. കൽക്കരെ സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഡോ. റോയ് സി ജെയുടെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദർശനം നടന്ന ബെന്നർഘട്ടയിലെ റിസോർട്ടിലെത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
അതേസമയം റോയ് സി ജെയുടെ മരണത്തിൽ ജീവനക്കാരുടെ വാദം തള്ളി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച ഐടി റെയ്ഡ് നടന്നിട്ടില്ല. ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായിട്ടില്ലെന്നും പൊലീസ്. കേരളത്തിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഒരു മണിക്കൂറോളം ആദായ നികുതി വകുപ്പ് ഡോ. റോയി സി ജെയെ ചോദ്യം ചെയ്തുവെന്നായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാൽ പൊലീസ് ഇത് നിരാകരിച്ചു.
ഇന്നലെ പ്രത്യേക അന്വേഷണ സംഘം കോൺഫിഡൻ്റ് ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സിലെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാധ്യമങ്ങളെ കാണുമെന്ന് കോൺഫിഡൻ്റ് ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു. കൊച്ചിയിൽ മറ്റന്നാൾ വൈകിട്ട് നാല് മണിയ്ക്കാണ് വാർത്താ സമ്മേളനം.