Posted By: Nri Malayalee
February 1, 2025
സ്വന്തം ലേഖകൻ: ലണ്ടൻ നഗരത്തിൽ തെരുവിൽ അന്തിയുറങ്ങുന്നവരുടെ (റഫ് സ്ലീപ്പേഴ്സ്) എണ്ണത്തിൽ ഗണ്യമായ വർധന. 2024ൽ മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം വർധനയാണ് ഇവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തിയ കണക്കെടുപ്പിൽ 4612 പേരെയാണ് ലണ്ടന്റെ തെരുവോരങ്ങളിൽ കണ്ടെത്തിയത്.
ഇതിൽ പകുതിയിലേറെ പേരും മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഈ കണക്കിൽ 704 പേർ പുനരധിവാസത്തിനുള്ള വാഗ്ദാനങ്ങൾ നിരസിച്ച് വർഷങ്ങളായി തെരുവിൽ തന്നെ കഴിയുന്നവരാണ്.
തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും ഇവർക്ക് താൽകാലിക താമസസൗകര്യം ഒരുക്കാനുമായി ലണ്ടനിലെ ലോക്കൽ കൗൺസിലുകൾ പ്രതിദിനം നാല് മില്യൻ പൗണ്ടാണ് ചെലവഴിക്കുന്നതെന്നാണ് കണക്കുകൾ. ഇത്രയേറെ തുക ചെലവഴിച്ചിട്ടും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകുന്നില്ല എന്നത് പോരായ്മയാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾ പറയുന്നത്.