
പോർട്ട് വീല: ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാൻ ഉത്തരവിട്ട് ദക്ഷിണ പസഫിക് ദ്വീപ രാഷ്ട്രം വാനൂവാറ്റൂ പ്രധാനമന്ത്രി ജോഥം നാപട്. ലളിത് മോദിയെ നാടു കടത്താനുള്ള നീക്കത്തെ തടയാനായി പാസ്പോർട്ട് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ മുൻ നിർത്തിയാണ് നാപട് രാജ്യത്തെ പൗരത്വ കമ്മിഷനോട് പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2010ൽ ഇന്ത്യ വിട്ട ലളിത് മോദിക്ക് വാനൂവാറ്റൂ പൗരത്വം നൽകിയിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മിഷനിൽ തന്‍റെ ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യാനുള്ള അപേക്ഷ ലളിത് മോദി സമർപ്പിച്ചിട്ടുണ്ട്.
ഐപിഎൽ കോഴക്കേസിൽ രാജ്യം വിട്ട ലളിത് മോദിയെ തിരികെ പിടികൂടാനുള്ള ശ്രമത്തിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ഐപിഎൽ കമ്മിഷണറായിരിക്കേ കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ലളിത് മോദിക്കെതിരേ ഉയർന്നിരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്ന പുതിയ റിപ്പോർട്ടുകൾ മുൻനിർത്തിയാണ് നടപടിയെന്ന് വാനൂവാറ്റൂ പ്രധാനമന്ത്രി വ്യക്തമാക്കി.
നിയമപരമായ രേഖകളുടെ അഭാവത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു തവണയാണ് ലളിത് മോദിക്കെതിരേ അലർട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഇന്‍റർപോൾ തള്ളിയത്. അത്തരമൊരു സാഹചര്യം നില നിൽക്കേ ലളിത് മോദിയുടെ പൗരത്വ അപേക്ഷ സ്വാഭാവികമായും തള്ളിപ്പോകേണ്ടതാണ്.