ഡൽഹി: ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയി സംഘം. അടുത്തിടെ നടന്ന താരത്തിൻ്റെ ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെ ലവ് ജിഹാദ് ആരോപണങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഭീഷണി എത്തിയതെന്നാണ് വിവരം. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസു ബിഷ്ണോയിയും മറ്റൊരു സംഘാംഗം ടൈസൺ ബിഷ്ണോയിയുമെന്ന പേരിലാണ് ഭീഷണി സന്ദേശം സമൂഹമാധ്യമങ്ങളിൽ പോസ്റ്റായി പങ്കുവച്ചത്.
ആമിർ ഖാൻ രാജ്യത്ത് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹത്തെ ഇത് തുടരാൻ അനുവദിക്കില്ലെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. “ആമിർ ഖാനെപ്പോലുള്ളവർ നമ്മുടെ രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഞാനും (ആർസു ബിഷ്ണോയിയും ടൈസൺ ബിഷ്ണോയിയും – ലോറൻസ് ബിഷ്ണോയി ഗ്രൂപ്പ്) പറയാൻ ആഗ്രഹിക്കുന്നു. ഈ വ്യക്തിയെ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. വൈകാതെ തന്നെ അയാൾക്ക് അതിൻ്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇത് സനാതന ധർമ്മത്തിനും രാജ്യത്തിനും എതിരാണ്. ഇത്തരം ലജ്ജാകരമായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നവരോട് ഞങ്ങളുടെതായ രീതിയിൽ നടപടിയെടുക്കുമെന്ന് സഹോദരീസഹോദരന്മാർക്കും സഹപൗരന്മാർക്കും ഞങ്ങൾ ഉറപ്പുനൽകുന്നു. താരപദവിയുടെ പേരിൽ ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരുടെ വായടപ്പിക്കും,” പോസ്റ്റിൽ പറയുന്നു.
ഭീഷണി സന്ദേശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആമിർ ഖാന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ വ്യക്തിഗത സുരക്ഷാ ക്രമീകരണങ്ങളും വർദ്ധിപ്പിച്ചു. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് സൈബർ പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ തടവിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി ജയിലിനുള്ളിൽ ഇരുന്ന് തന്റെ അനുയായികൾ വഴിയാണ് ഇത്തരം ഭീഷണികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.