പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയുടെ മുന്നിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്ന കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാൻ തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയെ വിമർശിച്ച് എക്സിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയത്.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി, എംപിമാർ എന്നിവരടക്കം പ്രതിഷേധമുഖത്തുണ്ടായിരുന്നു. ഇന്ന് രാത്രി മുഴുവൻ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം, ആക്രമണങ്ങളിൽ അന്വേഷണം വേണം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണം എന്നീ ആശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. അതീവ സുരക്ഷാ മേഖലയായ ലോഗ് കല്യാൺ മാർഗ് സെവനിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ സമരം.
ചോദ്യപേപ്പർ ക്രമക്കേടും വിദ്യാർഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിയും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം, കേന്ദ്രം അംഗീകരിക്കാതെ വന്നതോടെയാണ് അസാധാരണ പ്രതിഷേധത്തിന് കോൺഗ്രസ് തുനിഞ്ഞിറങ്ങിയത്. കേന്ദ്ര സർക്കാരിനെതിരെ സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിപക്ഷവും സമരമുഖത്തേക്ക് എത്തിയത്.