മനാമ: വാഷിംഗ്ടണ്‍ ഡി.സിയില്‍ റമദാന്‍ ഇഫ്താറില്‍ പങ്കെടുത്ത് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. ഇഫ്താറിന് ശേഷം ഹമദ് രാജാവ് ഒരു സ്വീകരണവും സംഘടിപ്പിച്ചു. സമാധാന കൗണ്‍സില്‍ യോഗത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ അദ്ദേഹം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ്, മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, യുഎസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജരെദ് കുഷ്‌നര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍, മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ആദ്യ സമാധാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
സ്വീകരണ ചടങ്ങിനിടെ ഹമദ് രാജാവ് ബഹ്റൈനും രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദവും സഹകരണവും സംബന്ധിച്ച് സൗഹൃദപരമായ ചര്‍ച്ചകള്‍ നടത്തി. പരസ്പര താല്‍പര്യമുള്ള വിവിധ മേഖലകളില്‍ തുടരുന്ന സംയുക്ത പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൂടാതെ, ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങലുടെയും രണ്ടാം ഘട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ ലക്ഷ്യമിടുന്ന സമാധാന കൗണ്‍സില്‍ അജണ്ടയിലെ വിഷയങ്ങളും ചര്‍ച്ചയായി.
അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചത് മുതല്‍ 130 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന അമേരിക്കയുമായുള്ള ബഹ്റൈന്റെ ദീര്‍ഘകാല ബന്ധത്തെയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഈ സൗഹൃദം ഒരു തന്ത്രപ്രധാന പങ്കാളിത്തമായി വളര്‍ന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ആദ്യത്തെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി ബഹ്‌റൈന്‍ മാറിയതും, കൂടാതെ അബ്രഹാം കരാറില്‍ ഒപ്പുവെച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായതും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജാവിന്റെ പ്രസംഗത്തിന് ശേഷം, ജരെദ് കുഷ്‌നര്‍ രാജാവിന്റെ ജ്ഞാനത്തെയും മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ണായക പങ്കിനെയും പ്രശംസിച്ചു. രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഈ സന്ദര്‍ശനം ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
The post വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇഫ്താറില്‍ പങ്കെടുത്ത് ബഹ്റൈന്‍ രാജാവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.