
ഷെയ്ഖ് ഹസീനയെ കൂട്ടക്കൊല അടക്കമുള്ള കേസുകളിൽ കുറ്റവാളിയാക്കി ബംഗ്ലദേശ് ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ പ്രതി ചേർത്തു. കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഹസീന, മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മൂന്നാമത്തെ പ്രതി, ഐജിയായിരുന്ന ചൗധരി അബ്ദുല്ല അൽ മാമ്ൻ കസ്റ്റഡിയിലാണുള്ളത്.
3 പേർക്കെതിരെയും വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്തു. കോടതി നടപടികൾ ആരംഭിക്കുന്നതിനു മുൻപ് അജ്ഞാതർ ഗേറ്റിനു മുൻപ് 3 നാടൻ ബോംബെറിഞ്ഞു. ഇതിൽ രണ്ടെണ്ണം പൊട്ടി. 10 മാസം മുൻപു രാജ്യം വിട്ട ഹസീനയ്ക്കെതിരായ വിചാരണയും മൂന്നംഗ ബെഞ്ച് ആരംഭിച്ചു.