
ദമ്പതിമാരുടെ വിവാഹമോചനം മക്കളിൽ ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി പഠന റിപ്പോർട്ട്. കേരളത്തിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുളള മാതാപിതാക്കളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുടുംബ കോടതി സാഹചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശിച്ചുമാണ് പഠനം പൂർത്തിയാക്കിയത്. കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന കുട്ടികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നത് കടുത്ത മാനസിക, ശാരീരിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതായും പഠനം വെളിവാക്കുന്നു. സംസ്ഥാനത്ത 35 കുടുംബ കോടതികളിലെയും ശിശു സൗഹൃദ അന്തരീക്ഷവും കമ്മിഷൻ പഠന വിധേയമാക്കിയിട്ടുണ്ട്.
കോടതി പരിസരത്ത് കുട്ടികൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും വിനോദ വിജ്ഞാന പ്രവർത്തികളിൽ ഏർപ്പെടുന്നതിന് സൗകര്യങ്ങളില്ലാത്തതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കമ്മിഷന്‍റെ ശുപാർശകളിൻമേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പഠന റിപ്പോർട്ട് വിവിധ വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്.