• Mon. Mar 23rd, 2026

24×7 Live News

Apdin News

ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെ എല്ലാം ഹോർമൂസ് വഴി കടത്തി വിടാനൊരുങ്ങി ഇറാൻ

Byadmin

Mar 23, 2026


തെഹ്റാൻ: ട്രംപിൻ്റെ 48 മണിക്കൂർ ഭീഷണിക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഉപരോധത്തിൽ നിലപാട് വ്യക്തമാക്കി ഇറാൻ. ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെയുള്ള എല്ലാം ഹോർമൂസ് വഴി കടത്തിവിടാനാണ് ഇറാൻ്റെ തീരുമാനം. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ഭാ​ഗമായ ഇറാനിയൻ പ്രതിനിധി അലി മൗസവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗൾഫിലെ നാവികരെ സംരക്ഷിക്കുന്നതിനുമായി യുഎൻ ബോഡിയുമായി സഹകരിക്കാൻ തെഹ്‌റാൻ തയ്യാറാണെന്നും അദേഹം പറഞ്ഞു. ഇറാനെതിരായ ഇസ്രായേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളാണ് ഹോർമൂസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങൾ കാരണമെന്നും അലി മൗസവി ചൂണ്ടികാട്ടി. ഹോർമൂസ് കടലിടുക്ക് ഉപരോധത്തിന് പിന്നാലെ ആ​ഗോള വിപണി തടസ്സപ്പെട്ടത് കണക്കിലെടുത്താണ് ഇറാൻ നിലപാട് മയപ്പെടുത്തിയത്. എന്നാൽ ഇസ്രയേലിനും അമേരിക്കയ്ക്കുമായി കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകിയില്ലെങ്കിൽ ഇറാൻ്റെ ഊർജനിലയങ്ങളെ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ ഹോർമൂസ് ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാൻ്റെ ഊർജ നിലയങ്ങളെ അമേരിക്ക ആക്രമിച്ച് ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപ് ഇറാനെതിരെ വീണ്ടും ഭീഷണിയുയർത്തിയത്.

പക്ഷേ ട്രംപിൻ്റെ ഭീഷണിയെ ഇറാൻ തള്ളികളഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇറാൻ്റെ ഊർജനിലയങ്ങൾക്കെതിരെ എന്ത് ആക്രമണമുണ്ടായാലും കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇറാൻ്റെ സൈനിക കമാൻഡ് ഖതം അൽ-അൻബിയാണ് അമേരിക്കയ്ക്ക് മറുപടി നൽകിയത്.

By admin