
ചാലക്കുടി: നടി ശ്വേത മേനോന് പിന്തുണയുമായി സിനിമതാരം ദേവന്‍. സിനിമ താരങ്ങളുടെ സംഘടനമായ അമ്മയുടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആരുടേയോ ശ്രമമാണ് ശ്വേതയ്ക്കെതിരേയുള്ള കേസെന്നും ദേവൻ ആരോപിച്ചു. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് പേരാണ് ദേവനും ശ്വേത മേനോനും. സിനിമയിൽ അശ്ലീലരംഗങ്ങൾ കൂടുതലാണോ എന്നു തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. സെൻസർ ബോർജ് അംഗീകാരം നല്‍കി പുറത്തിറങ്ങിയ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന ആരോപണം ഉയരുന്നത്.
ഇത്തരത്തിലുള്ള കഴമ്പില്ലാത്ത പരാതികള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പ് ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട. ശ്വേതാ മേനോനെതിരെ ഇത്തരത്തിലൊരു കേസെടുത്തു എന്നറിഞ്ഞപ്പോള്‍ വേദനയും വിഷമവും തോന്നിയിരുന്നു. ശ്വേത മേനോനെന്ന കലാകാരിക്കൊപ്പമാണ് അമ്മയിലെ മുഴുവന്‍ കലാകാരന്‍മാരും. ശ്വേതയെ ഒരു തരത്തിലും ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ദേവന്‍ പറഞ്ഞു.
സംഘടന നില നില്‍ക്കേണ്ടത് അമ്മയിലെ ചെറുതും വലുതുമായ ഓരോരുത്തരുടേയും ആവശ്യമാണ്. പല തരത്തിലുള്ള രാഷ്ട്രീയക്കാരുണ്ടെങ്കിലും അമ്മയുടെ തെരഞ്ഞെടുപ്പിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഒരു രാഷ്ട്രീയവുമില്ല. തെരഞ്ഞെടുപ്പിന് ശേഷം ശ്വേതാ മേനോന്‍ വിഷയത്തില്‍ അമ്മയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടായിരിക്കുമെന്നും ദേവൻ പറഞ്ഞു.