
കൊച്ചി: സിനിമാ നിർമാതാവ് സാന്ദ്ര തോമസിനെതിരേ 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ. എറണാകുളം സബ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾക്കെതിരേ മോശം പ്രസ്താവന നടത്തിയതിലാണ് നടപടി. രണ്ട് മാസം മുൻപ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര വിവാദ പരാമർശം നടത്തിയത്. പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്തിക ഇനി മലയാള സിനിമയിൽ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രയുടെ പരാമർശം. പ്രൊഡക്ഷൻ കൺട്രോളിങ്ങിനെക്കുറിച്ച് അവർക്ക് യാതൊരു ധാരണയുമില്ല. അവർ ചെയ്യുന്നത് ആർട്ടിസ്റ്റ് മാനേജ്മെന്‍റ് ആണ്.
അവരുടെ പേര് ആർട്ടിസ്റ്റ് മാനജേഴ്സ് എ്ന്നാക്കി മാറ്റണം. തന്‍റെ കൂടെ പ്രവർത്തിച്ച പ്രൊഡക്ഷൻ കൺട്രോളർമാരെല്ലാം പൈസക്കാരായി ഫ്ലാറ്റും വീടും കാറുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് മനസിലാകാത്ത രീതിയിൽ മോഷ്ടിച്ചോളൂ എന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. ഫെഫ്ക വാളെടുക്കുന്നതു കൊണ്ടാണ് സിനിമയിൽ നിന്ന് അവരെ ഒഴിവാക്കാത്തതെന്നും സാന്ദ്ര പറഞ്ഞു. ഇതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
താനിപ്പോഴും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നാണ് സാന്ദ്രയുടെ നിലപാട്. കേസിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും സാന്ദ്ര വ്യക്തമാക്കി.