നേപ്പാളിൽ: ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കിക്കെതിരെ പ്രതിഷേധവുമായി ജെൻ സീ സമരക്കാരിലെ ഒരു വിഭാഗം. തങ്ങളുമായി കൂടിയാലോചിക്കാതെ പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിയമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഹാമി നേപ്പാൾ സ്ഥാപകൻ സുദൻ ഗുരുങ്ങിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധവുമായെത്തി. കൊല്ലപ്പെട്ടവരുടെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ് സുശീല കർക്കിയെന്ന് ഇവർ ആരോപിച്ചു.
തന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ മൂന്നു മന്ത്രിമാരെയാണ് സുശീല കർക്കി നിയമിച്ചത്. നിയമജ്ഞനും കഠ്മണ്ഡു മേയർ ബലേന്ദ്ര ഷായുടെ ഉപദേശകനുമായ ഓംപ്രകാശ് ആര്യാലാണ് ആഭ്യന്തര മന്ത്രി. മുൻ ധനകാര്യ സെക്രട്ടറി രാമേശ്വർ ഖനാൽ ധനകാര്യ മന്ത്രിയും വൈദ്യുതി വകുപ്പ് മുൻ സിഇഒ കുൽമാൻ ഗീഷിങ് വൈദ്യുതി മന്ത്രിയുമാണ്. മൂവരും ഇന്ന് പ്രസിഡന്റ് റാംചന്ദ്ര പൗഡേലിന്റെ സാന്നിധ്യത്തിൽ സ്ഥാനമേൽക്കുകയും ചെയ്തു. നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ട പേരുകളിലൊന്നാണ് കുൽമാൻ ഗീഷിങ്ങിന്റേത്.
ഓംപ്രകാശ് ആര്യാലിനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതാണ് സുദൻ ഗുരുങ് ഉൾപ്പെടെ ജെൻ സീയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പ് വിളിച്ചുവരുത്തിയത്. പ്രക്ഷോഭകരുടെ സമ്മതമില്ലാതെയാണ് ഓംപ്രകാശ് ആര്യാലിനെ ആഭ്യന്തരമന്ത്രിയാക്കിയതെന്ന് സുദൻ ഗുരുങ് ആരോപിച്ചു. ‘നേപ്പാളിലെ ഏറ്റവും ശക്തരായ ആളുകൾ ഇവിടുത്തെ ജനങ്ങളാണ്. ആർക്കും ഞങ്ങളെ തടുക്കാനാകില്ല. ആരൊക്കെ ഇപ്പോൾ എവിടെയൊക്കെ ഇരിക്കുന്നോ, അവരെ താഴെയിറക്കാനും അറിയാം’ –സുദൻ ഗുരുങ് പ്രതികരിച്ചു. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിലൂടെ കൊണ്ടുവന്ന ഭരണമാറ്റം രാഷ്ട്രീയ പിണിയാളുകൾ അട്ടിമറിക്കുകയാണെന്ന് ഹാമി നേപ്പാളിനെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നു.
ഞായറാഴ്ച കഠ്മണ്ഡുവിൽ സുദൻ ഗുരുങ് വിളിച്ച വാർത്താസമ്മേളനം ബഹളത്തിൽ മുങ്ങിയിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇടക്കാല സർക്കാറിനെയും താഴെയിറക്കും എന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. ഇതിനെ മാധ്യമപ്രവർത്തകരിൽ ചിലർ ചോദ്യംചെയ്തതോടെ ഹാമി നേപ്പാൾ പ്രവർത്തകരുമായി കടുത്ത വാക്കേറ്റമുണ്ടായി. ഇടക്കാല സർക്കാർ ജെൻ സീയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതും അഴിമതി രഹിതവുമായിരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ഗുരുങ് വിശദീകരിച്ചു. ‘ഞങ്ങൾക്കു വേണ്ടത് വെറുമൊരു പ്രധാനമന്ത്രിയെയോ സർക്കാറിനെയോ മാത്രമല്ല. അങ്ങനെയായിരുന്നെങ്കിൽ പ്രധാനമന്ത്രി പദം ഞാൻ ഏറ്റെടുക്കുമായിരുന്നു. ഞങ്ങൾക്ക് ആവശ്യം മാറ്റമാണ്. അധികാരത്തിലെത്തിയ ശേഷം അഹങ്കാരം കാട്ടുന്നവർ വേണ്ട. ഓരോ നേപ്പാളിയുടെയും ശബ്ദം കേൾക്കണം’ –സുദൻ ഗുരുങ് വ്യക്തമാക്കി. പഴയ നേതാക്കളെ മാറ്റിനിർത്തി പുതുതലമുറ നേതാക്കളെ രംഗത്തിറക്കണമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളോടും അഭ്യർഥിക്കുകയും ചെയ്തു.