Posted By: Nri Malayalee
December 31, 2021

സ്വന്തം ലേഖകൻ: ശനിയാഴ്ച മുതൽ കേരളത്തിലെ രണ്ടു വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ എട്ടു സ്ഥലങ്ങളിലേക്ക് എയർ ബബിള്‍ വിമാന സര്‍വീസ് ഉണ്ടാവുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് അറിയിച്ചു. കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംഗ്ലുരു, ഹൈദരാബാദ്, ലക്നൗ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേയ്ക്കാണ് സൗദി അറേബ്യയില്‍ നിന്ന് വിമാന സര്‍വീസുണ്ടാവുക.
ഇന്ത്യയില്‍ നിന്ന് റിയാദ്, ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങളിലേക്കും സര്‍വീസുണ്ടാവും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാനസര്‍വീസ് നിര്‍ത്തിവച്ച പശ്ചാത്തലത്തില്‍ ഇതുവരെ വന്ദേഭാരത് വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് എയര്‍ബബിള്‍ കരാറിന് അനുമതി ലഭിച്ചത്. അതേസമയം ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റികളാണ് എത്ര വിമാനങ്ങളാണ് സര്‍വീസ് നടത്തേണ്ടത് എന്ന് തീരുമാനിക്കുക.
വിവിധ വിമാനക്കമ്പനികൾക്ക് നേരിട്ട് സൗദിയിലേക്ക് സാധാരണ രീതിയിലെന്ന പോലെ സർവീസ് നടത്താനാകുമെന്നതിനാൽ സർവീസുകളുടെ എണ്ണം വർധിക്കുകയും സ്വാഭാവികമായും ടിക്കറ്റ് നിരക്കിൽ ഇളവും ലഭിക്കും. ഇതോടെ ചാർട്ടേഡ് വിമാന സർവീസ് ടിക്കറ്റിനു വൻ തുക നൽകേണ്ട സ്ഥാനത്ത് ഇനി സാധാരണ ടിക്കറ്റ് നിരക്ക് നൽകിയാൽ മതിയാകും.