Posted By: Nri Malayalee
December 31, 2021

സ്വന്തം ലേഖകൻ: സൗദിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനു തടസമില്ല. എന്നാൽ ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം നിർബന്ധമായും പാലിച്ചിരിക്കണം. സ്ഥലസൗകര്യമില്ലാത്ത ഹോട്ടലുകളിൽ പാര്‍സല്‍ സര്‍വീസിന് മാത്രമേ അനുമതിയുണ്ടാവുകയുള്ളൂ.
ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. പക്ഷേ പത്തിലധികം ആളുകള്‍ ഉണ്ടാവരുത് എന്നും നിർദേശമുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ജീവനക്കാര്‍ അകലം പാലിക്കണം. അകത്തേക്കും പുറത്തേക്കുമുള്ള കാവടങ്ങള്‍, വാഷ് റൂം എന്നിവിടങ്ങളിലും ആള്‍ക്കൂട്ടം പാടില്ല.
തവക്കല്‍നാ ഇമ്യൂണ്‍ സ്റ്റാറ്റസ് നോക്കി ബാര്‍കോഡ് റീഡ് ചെയ്തുമാത്രമേ ഉള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാവൂ. ചെറിയ റസ്‌റ്ററന്റുകളില്‍ ബാര്‍കോഡ് നോക്കേണ്ടതില്ല. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നു നടപ്പാക്കിയ സാമൂഹിക അകലമാണ് ഇപ്പോൾ റസ്റ്ററന്റുകളിലും മറ്റും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നടപ്പിലാക്കുന്നത്.
സൗദിയിൽ കോവിഡ് പ്രോട്ടോകോളുകളിൽ നൽകിയിരുന്ന ഇളവുകൾ റദ്ദാക്കിയത് ഇന്ന് മുതൽ പ്രാബല്യത്തിലായി. കോവിഡ് വ്യാപനത്തിന്‍റെ പുതിയ തരംഗം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിരോധനടപടികൾ ശക്തമാക്കിയത്. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ നേരത്തെ നൽകിയിരുന്ന പല ഇളവുകളും ഇന്ന് മുതൽ റദ്ദാക്കി. രാജ്യത്ത് പ്രതിദിന കേസുകളിൽ ഇന്നും നേരിയ വർധനവാണ് റിപ്പോർട്ട് ചെയ്തത്.
752 പേർക്ക് ഇന്നും പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 3,668 പേർക്ക് പുതിയതായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണും ഉൾപ്പെടും. അയ്യായിരത്തോളം പേർ നിലവിൽ ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കേസുകൾ ഇനിയും ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രതിരോധ നടപടികൾ കർശനമാക്കിയത്.