യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ. ഇറാനുമായി ധാരണയാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാമെന്ന് ഇറാൻ. യുദ്ധം അവസാനിച്ചാൽ കപ്പലുകളുടെ സുരക്ഷിതഗതാഗതം ഉറപ്പാക്കാനായി ഫ്രഞ്ച് ആണവ വിമാനവാഹിനിക്കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് പുറപ്പെട്ടു.
സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച 14 ഇന നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നും വൈകാതെ പ്രതികരണം അറിയിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ആണവായുധം വികസിപ്പിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം 12 വർഷത്തേക്ക് നിർത്തിവയ്ക്കണമെന്നും ഇറാനിൽ നിന്നും അമേരിക്ക ഉറപ്പു തേടിയതായാണ് റിപ്പോർട്ടുകൾ. നിർദ്ദേശം ഇറാൻ അംഗീകരിക്കുന്നപക്ഷം അമേരിക്ക ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കുകയും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുകയും ചെയ്യും. ഇറാനുമായി കഴിഞ്ഞ 24 മണിക്കൂറിൽ നല്ല ചർച്ചകൾ നടന്നുവെന്നും കരാറിലെത്താനുള്ള സാധ്യത നിലനിൽക്കുന്നുവെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചിട്ടുള്ളത്.
ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിതഗതാഗതം ഉറപ്പാക്കാനായി ഫ്രാൻസിന്റെ ചാൾസ് ഡി ഗല്ലെ എന്ന കപ്പലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഹോർമുസിലൂടെയുള്ള സുരക്ഷിത ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും ഇറാൻ യുദ്ധം അവസാനിച്ചശേഷം മാത്രമേ കപ്പൽ ഹോർമുസിൽ വിന്യസിക്കുകയുള്ളുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി. ഇറാൻ പരമോന്നത മുജ്തബ ഖമനയിയുമായി ചർച്ച നടത്തിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. നേതൃത്വത്തിനുള്ളിലെ ഐക്യത്തിന്റെ ആവശ്യകത മുജ്തബയുമായി സംസാരിച്ചുവെന്ന് പെസഷ്‌കിയാൻ പറഞ്ഞു.