തിരുവനന്തപുരം: സംസ്ഥാനം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കാനൊരുങ്ങവെ ഡിസംബറിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. ഡിസംബറിലെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ഇത്തവണ ലഭിക്കുക.
ക്ഷേമ പെൻഷൻ വിതരണത്തിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.
പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13,000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും.