• Mon. Sep 23rd, 2024

24×7 Live News

Apdin News

അധികലാഭം, പാർട്ട്ടൈം ജോലി, ഷെയര്‍ ട്രേഡിങ്; ഓണ്‍ലൈന്‍ തട്ടിപ്പുകൾ പെരുകുന്നു, വിവിധ കേസുകളിലായി നഷ്ടപ്പെട്ടത് കോടികള്‍

Byadmin

Sep 23, 2024


പാലക്കാട്: ജില്ലയില്‍ ഓണ്‍ലൈന്‍ ട്രെയ്ഡിങിന്റെ പേരിലുള്ള തട്ടിപ്പുകള്‍ പെരുകുന്നു. മൂന്നാഴ്ചക്കിടെ ജില്ലാ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍. ഇരകള്‍ക്ക് നഷ്ടപ്പെട്ടത് കോടികള്‍. അധികലാഭം, പാർട്ട്ടൈം ജോലി, ഷെയര്‍ ട്രേഡിങ്, പാര്‍സല്‍ വഴി ലഹരി വസ്തുക്കള്‍ അയക്കല്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നത്.

പാര്‍ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളില്‍ മാത്രം ഇരകള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. ഈമാസം ഇതുവരെ ലഭിച്ചത് 75.8 ലക്ഷം രൂപയുടെ പരാതികളാണ്. മുംബൈ പോലീസ് ചമഞ്ഞും യൂട്യൂബ് കണ്ട് പണമുണ്ടാക്കമെന്നുമുള്ള തട്ടിപ്പുകളില്‍ വീണ് പണം നഷ്ടപ്പെട്ട കേസുകളും സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നാട്ടുകല്‍ സ്വദേശിയായ 41 വയസുകാരന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ നഷ്ടപ്പെട്ടത് 19.04 ലക്ഷം രൂപയാണ്. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് പണം സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ജൂലൈ നാലു മുതല്‍ ഈ മാസം ആറുവരെയുള്ള തീയതികളില്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ 19ന് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ 55 വയസുകാരന് ഷെയര്‍ ട്രെയ്ഡിങ് ലാഭക്കെണിയില്‍പെട്ട് നഷ്ടപ്പട്ടത് 38.75 ലക്ഷം രൂപയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവിലാണ് ഇയാള്‍ക്ക് പണം നഷ്ടപ്പെട്ടത്. മറ്റൊരു യുവാവില്‍ നിന്ന് ഷെയര്‍ ട്രെയ്ഡിങ് ലാഭം വാഗ്ദാനം ചെയ്ത് ബി.സി എഡിഷന്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് തട്ടിയത് 12.9 ലക്ഷം രൂപയാണ്. ചിറ്റിലഞ്ചേരി സ്വദേശിയായ 34 വയസുകാരനും പുതുപ്പരിയാരം സ്വദേശിയായ 48 കാരനും ലക്ഷങ്ങളുടെ തട്ടിപ്പിന് ഇരയായി.

പാര്‍ടൈം ജോലിയുടെ പേരിലുള്ള തട്ടിപ്പുകളും വ്യാപകമായി നടക്കുന്നുണ്ട്. ഒറ്റപ്പാലം സ്വദേശിയായ 28കാരന് നഷ്ടപ്പെട്ടത് 21.16 ലക്ഷം രൂപയാണ്. കഴിഞ്ഞ ജൂലൈ – ആഗസ്ത് മാസത്തിനിടെയാണ് ഈ യുവാവ് തട്ടിപ്പുകാരുടെ വലയിലകപ്പെട്ടത്. പട്ടാമ്പി സ്വദേശിയായ 40 വയസുകാരന് 34.64 ലക്ഷം രൂപയും കോട്ടോപ്പാടം സ്വദേശിയായ 33 കാരിക്ക് ഹോട്ടല്‍ റൂം ബുക്ക് ചെയ്ത് പണമുണ്ടാക്കാമെന്ന വാഗ്ദാനത്തില്‍ 20 ലക്ഷം രൂപയും നഷ്ടപ്പെട്ടു.

മുംബൈ പോലീസ് ക്രൈംബ്രാഞ്ച് എന്ന വ്യാജേന വിളിച്ച് പാര്‍സലില്‍ ലഹരി വസ്തുക്കളുണ്ടെന്ന ഭീഷണിപ്പെടുത്തി ചന്ദ്രനഗര്‍ സ്വദേശിയായ 56 കാരിയില്‍ നിന്ന് തട്ടിയെടുത്തത് 18.9 ലക്ഷം രൂപയാണ്. കഴിഞ്ഞ 19നാണ് ഇവര്‍ പരാതിപ്പെട്ടത്. ഓണ്‍ലൈന്‍ യൂട്യൂബ് കണ്ട് പണം സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കിണാവല്ലൂര്‍ സ്വദേശിയായ 36 വയസുകാരിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘം 13.11 രൂപ കവര്‍ന്നതായും പരാതി ലഭിച്ചു.

വെര്‍ച്വല്‍ അറസ്റ്റെന്ന വ്യാജേന വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് 1.30 കോടി രൂപ തട്ടിയതായി പരാതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നിട്ടും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവര്‍ വര്‍ധിക്കുകയാണ്.



By admin