• Sat. Jul 25th, 2026

24×7 Live News

Apdin News

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

Byadmin

Jul 25, 2026



ത്മയോഗിനിയമ്മ അലൗകികാനന്ദത്തിന്റെ അഭൗമ ചൈതന്യമായിരുന്നു. വിദ്യാധിരാജ ചട്ടമ്പിസ്വാമി കളുടെ ശിഷ്യനായ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളുടെ പ്രഥമശിഷ്യയാണ് യോഗിനിയമ്മ. കാലമെന്ന മായാപ്രഹേളികയാല്‍ സത്യം മറയ്‌ക്കപ്പെട്ടതുപോലെ തോന്നുമ്പോഴും കാലാതീത സത്യം സദാ മങ്ങാതെ മായാതെ പ്രശോഭിക്കും. സത്യദര്‍ശികളായ മഹാത്മാക്കളുടെ ജീവിതചരിത്രം ധര്‍മമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് എക്കാലത്തും പ്രചോദനമാണ്. ചട്ടമ്പിസ്വാമികളുടെ ജീവിതവും ആത്മീയ മഹത്വവും ആസ്പദമാക്കി കവിദീപന്‍ ആറന്മുള നാരായണപിള്ള രചിച്ച ഗ്രന്ഥമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം’. അദ്ദേഹം തന്നെ ‘ശ്രീ നീലകണ്ഠ തീര്‍ത്ഥസ്വാമിചര്യാ’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. അതിലെ ‘ആത്മാമൃതം’ എന്ന അദ്ധ്യായത്തില്‍ ആത്മയോഗിനി
യമ്മയെപ്പറ്റി ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു:

‘സതി ത്രയീക്രോഡ ഇതി പ്രഥാംഗതേ
പുരാതനേ വിപ്രവിശേഷ മന്ദിരേ
അജായതേ ശ്രീമുഷി ഭാരതാ-
വനീതലാമലംകൃത വഞ്ചിരാഷ്‌ട്രേ’
വേദത്രയങ്ങളുടെ ഇല്ലമായ ത്രയീക്കോട്ടില്ലത്താണ് യോഗിനിയമ്മ ജനിച്ചത്. തുറവിക്കോട് ഇല്ലം എന്നും അറിയപ്പെടുന്നു. തുറവി എന്ന പദത്തിന് സംന്യാസി എന്നര്‍ത്ഥമുണ്ട്. ജലം കൊണ്ട് ആഴി നിറയുന്നില്ല, ഇന്ധനം കൊണ്ട് അഗ്‌നിയുടെ ദാഹവും ശമിക്കുന്നില്ല. അതുപോലെ അറിവുകള്‍ എത്രയായാലും ഹൃദയത്തിന് തൃപ്തി വരുന്നില്ല. ജ്ഞാനം സംന്യാസലക്ഷണം ആണല്ലോ. അങ്ങനെ ഈ പരമ്പരയില്‍ നിന്നും നാലുപേര്‍ ജ്ഞാനദാഹികളായി ശ്രീരാമകൃഷ്ണ മഠത്തില്‍ സംന്യാസിമാരായിട്ടുണ്ട്. അങ്ങനെ ഇല്ലപ്പേര് സാര്‍ത്ഥകമായി.
പത്തനംതിട്ട ജില്ലയിലെ റാന്നി ദേശത്ത് ത്രയീക്കോട്ടില്ലത്ത് കൊല്ലവര്‍ഷം 1051-ാം ആണ്ട് ധനുമാസം 18-ന് ചതയം നക്ഷത്രത്തില്‍ ശ്രീനാരായണന്‍ നമ്പൂതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകളായി ജനനം.

ലക്ഷ്മിക്കുട്ടിയെന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. കൊല്ലത്തെ ബന്ധുവീട്ടില്‍ വച്ച് അയ്യപ്പന്‍നായര്‍ ആശാന്‍ ബാല്യകാലവിദ്യ അഭ്യസിപ്പിച്ചു. 13 ാമത്തെ വയസില്‍ കൊട്ടാരക്കര മുര്യമംഗലം മഠം നീലകണ്ഠന്‍ നമ്പൂതിരിയുടെ പത്‌നിയായി. 1072 ചിങ്ങം 4-ന് ഭര്‍ത്താവ് മരണമടഞ്ഞു. പിന്നീട് തീവ്രവൈരാഗ്യവിവേകാദി സമ്പന്നയായ ലക്ഷ്മിക്കുട്ടിയമ്മ നിരന്തരമായ ഈശ്വരോപാസനയില്‍ മുഴുകി. തുറവിക്കോട്ടില്ലത്തെ തേവാരപ്പുരയില്‍ തന്നെയാണ് ലക്ഷ്മിക്കുട്ടി അന്തര്‍ജനം ഭജനം നടത്തിയിരുന്നത്. അമ്മയുടെ ആരാധനാമൂര്‍ത്തി ബാലഗോപാലനായിരുന്നു. ചെറുകോല്‍ നെടുമ്പയില്‍ കൊച്ചുകൃഷ്ണനാശാന്‍ പൂജിച്ചുകൊണ്ടിരുന്ന ബാലഗോപാലവിഗ്രഹം ആശാന്‍ തന്റെ ശരീരത്യാഗത്തിന് തൊട്ടുമുമ്പ് തുറവിക്കോട്ടില്ലത്ത് കൊടുത്തുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് മലയാലപ്പുഴ ഇരവിമംഗലത്ത് നാരായണന്‍ നമ്പൂതിരി അമ്മയ്‌ക്ക് അജപാമന്ത്രം ഉപദേശിച്ചു. വിധിപ്രകാരം അനുഷ്ഠിച്ച അജപാമന്ത്രോപാസനയിലൂടെ വേദാന്ത സോപാന പടവുകള്‍ അനായാസം കയറാന്‍ അമ്മയ്‌ക്കു കഴിഞ്ഞു.

തൃക്കോവില്‍ നിജാനന്ദസ്വാമികളില്‍ നിന്ന് പഞ്ചദശി, വേദാന്തമനനം, ഉപനിഷത്തുകള്‍, മറ്റു പ്രകരണഗ്രന്ഥങ്ങള്‍ ഒക്കെ ശ്രവിച്ചു. ആയിടയ്‌ക്കാണ് ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ മഹത്വം അമ്മയറിഞ്ഞത്. അങ്ങനെ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍ താമരക്കുളത്തുള്ള അമ്മയുടെ ബന്ധുവീട്ടില്‍ വച്ച് ദര്‍ശനം നല്കി, ആത്മോപാസനയ്‌ക്കുള്ള അനുഷ്ഠാനക്രമവും ഉപദേശിച്ചു. തന്റെ ഗുരുവര്യനില്‍ നിന്ന് യോഗചര്യയും ഖേചരീമുദ്രോപാസനയും പരിശീലിച്ചു ആത്മജ്ഞാനത്താല്‍ പ്രഭൂഷിതയായ ആത്മയോഗിനിയമ്മ പ്രത്യക്ഷബ്രഹ്‌മമായി പ്രശോഭിച്ചു.

സദാ മൃദുവും മധുരവും വിനയവും കലര്‍ന്ന സ്വഭാവചര്യ അമ്മയില്‍ തിളങ്ങിനിന്നു. ഹരിസപ്തകം, സ്തവമാല, ആത്മപഞ്ചകം, ശിവപഞ്ചകം എന്നിവ ആത്മയോഗിനിയമ്മയാല്‍ വിരചിതമായ കൃതികളാണ്.

യോഗിനിയമ്മയുടെ അമ്മ പാര്‍വതി അന്തര്‍ജ്ജനം 116 വയസു വരെ ജീവിച്ചു. ആ അമ്മയുടെ അഭിലാഷമനുസരിച്ചാണ് ആ മഹതി ബാഹ്യസന്യാസം സ്വീകരിച്ചത്. വാര്‍ദ്ധക്യത്തിന് വഴിമാറാത്ത സൗന്ദര്യം ദിവ്യസാന്നിദ്ധ്യമായി വിളിച്ചോതി അമ്മ വിരാജിച്ചു. 1956 ജൂലൈ 19 ന് കൊട്ടാരക്കര മുര്യമംഗലം ധ്യാനമഠത്തില്‍ വച്ച് സമാധിയായി.

അനീതാനന്ദ രചിച്ച ‘മുക്തി സോപാനം’ എന്ന ജീവചരിത്ര ഗ്രന്ഥം എന്തുകൊണ്ടും ശ്രദ്ധേയമാണ്. റാന്നി മുണ്ടപ്പുഴ ത്രൈയിക്കോട്ടില്ലത്തെയും, കൊട്ടാരക്കര നെടുവത്തൂര്‍ മുര്യമംഗലം ഇല്ലത്തെയും അനന്തരതലമുറയില്‍പ്പെട്ടവരും ആത്മയോഗിനിയമ്മയുടെ ജീവിത ദര്‍ശനത്തില്‍ ആകൃഷ്ടരായി ആ ആത്മീയ പന്ഥാവിലൂടെ സഞ്ചരിക്കുവാന്‍ ശ്രമിക്കുന്നു. ആനന്ദത്തിന്റെ ലഹരി പരത്തുന്ന അമ്മയുടെ അനുഗ്രഹ നിശ്വാസം ധര്‍മപ്രചരണ പന്ഥാവില്‍ ഈ പരമ്പരയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ സത്യസ്വരൂപിണിയുടെ സമാധിവാര്‍ഷികമാണ് ഇന്ന്.

By admin