ജോര്‍ജ്ജിയ: ഇന്ത്യയുടെ കൊനേരു ഹംപി വനിതകളുടെ ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്ന് ചരിത്രം സൃഷ്ടിച്ചു. 38 കാരിയായ കൊനേരു ഹംപി ആന്ധ്രയിലെ ഗുഡിവാഡ സ്വദേശിയാണ്. 2016 മുതല്‍ ഒഎന്‍ജിസി ജീവനക്കാരി കൂടിയാണ് കൊനേരു ഹംപി.
ഇക്കുറി ഇന്ത്യന്‍ ചെസ് ചരിത്രത്തില്‍ ആദ്യമായി നാല് ഇന്ത്യക്കാരികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലും കടന്നിരുന്നു.- കൊനേരു ഹംപി, വൈശാലി, ഹരിക ദ്രോണാവലി, ദിവ്യ ദേശ്മുഖ് എന്നിവരായിരുന്നു ക്വാര്‍ട്ടറില്‍ കടന്നത്.
ക്വാര്‍ട്ടറില്‍ ചൈനയുടെ സോംഗ് യുക്സിനുമായിട്ടായിരുന്നു കൊനേരു ഹംപി ഏറ്റുമുട്ടിയത്. സെമിയില്‍ കടക്കാന്‍ ഒരു സമനില മാത്രം മതിയായിരുന്ന കൊനേരു ഹംപി സമനിലയ്‌ക്ക് വേണ്ടി കളിക്കുകയായിരുന്നു. സോംഗ് യുക്സിന്‍ ഒരു ജയത്തിന് വേണ്ട പരമാവധി ശ്രമിച്ചെങ്കിലും നടന്നലില്ല. ജൊബാവ ലണ്ടന്‍ സിസ്റ്റംസ് എന്ന ഓപ്പണിംഗ് ശൈലിയിലായിരുന്നു ഇരുവരും കളിച്ചത്. രണ്ട് കാലാളുകളെ (പോണുകളെ) ബലികൊടുത്തുകൊണ്ടുള്ള ഹംപിയുടെ നീക്കം സോംഗ് യുക്സിനെ ഞെട്ടിച്ചു കളഞ്ഞു. ഇതോടെ സോംഗ് യുക്സിന്റെ പോണ്‍ ഘടന ദുര്‍ബലമായി. പിന്നെ എത്ര ശ്രമിച്ചിട്ടും സമനിലയല്ലാതെ ഒരു വിജയം നേടാന്‍ അവര്‍ക്കായില്ല.
ചൈനയുടെ ടാന്‍ സോംഗിയുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ വൈശാലിയെ തോല്‍പിച്ചു. അപാരമഫോമിലാണ് ടാന്‍ സോംഗി. അനായാസമായിരുന്നു ജയം. ഇതോടെ വൈശാലിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.
മറ്റൊരു ക്വാര്‍ട്ടറില്‍ ചൈനയുടെ ലെയ് ടിംഗ്ജിയും സെമിയില്‍ കടന്നു. ജോര്‍ജ്ജിയയുടെ നാന സഗ്നിസയോട് ഒരു സമനില മതിയായിരുന്നു ലെയ് ടിംഗ് ജിയ്‌ക്ക് സെമിയില്‍ പ്രവേശിക്കാന്‍. സിസിലിയന്‍ ഡിഫന്‍സിലെ അലാപിന്‍ വേരിയേഷനിലായിരുന്നു ഇവരുടെ കളി. വിജയത്തിന് വേണ്ടി റിസ്കെടുത്ത നാന സഗ്നിസയ്‌ക്കെതിരെ ലെയ് ടിംഗ് ജി അനായാസ ജയം നേടി സെമിയില്‍ കടന്നു.
ഒരു ക്വാര്‍ട്ടര്‍ മത്സരം കൂടി ബാക്കിയുണ്ട്. ഇന്ത്യയുടെ ദിവ്യ ദേശ് മുഖും ഹരിക ദ്രോണവല്ലിയും തമ്മിലാണ് ഈ മത്സരം. ഇതിലെ വിജയിയായ ഒരു ഇന്ത്യക്കാരി കൂടി സെമിയില്‍ കടക്കും.