കോഴിക്കോട്: കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. പഞ്ചായത്ത് / മുനിസിപ്പൽ / മേഖലാ കമ്മിറ്റിറ്റികളുടെ നേതൃത്വത്തിൽ നാളെ (ശനിയാഴ്ച) വൈകിട്ട് 4 മണിക്കാണ് റോഡ് ഉപരോധം സംഘടിപ്പിക്കുക.
ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് റോഡ് ഉപരോധ സമരം നടത്തുന്നത്. നേരത്തേ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്കും സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മന്ത്രി വസതിയിലേക്കും മാർച്ച് നടത്തിയിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, ശസ്ത്രക്രിയാ മുടങ്ങൽ തുടങ്ങിയ പരാതികൾക്കിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്. ഇതിനെല്ലാം ഉത്തരവാദിയായ ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന റോഡ് ഉപരോധ സമരം വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് ഫിറോസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചു.