• Tue. Aug 11th, 2026

24×7 Live News

Apdin News

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Byadmin

Aug 11, 2026



ല്‍ഹിയിലെ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തെക്കുറിച്ച് യൂട്യൂബ് ചാനലില്‍ അഭിപ്രായം പറഞ്ഞതിന് ടി.ജി. മോഹന്‍ദാസിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത കേരളാ പോലീസിന്റെ നടപടി ആരെയൊക്കെയോ തൃപ്തിപ്പെടുത്താനായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ വിഷയങ്ങളില്‍ ശക്തമായും വ്യക്തമായും മൗലികമായും പ്രതികരിക്കുന്നയാളാണ് ടി.ജി. മോഹന്‍ദാസ്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വാര്‍ത്താ ചാനലുകളുടെ പ്രേക്ഷകര്‍ക്ക് ഇക്കാര്യം ബോധ്യമുള്ളതുമാണ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ പേരില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ തിക്കിത്തിരക്കുന്ന സ്ഥാപിത താല്പര്യക്കാരുടെ മുഖംമൂടികള്‍ വലിച്ചു കീറാന്‍ തന്റേടവും തത്ത്വദീക്ഷയും തന്മയത്വവും വേണ്ടുവോളമുള്ള ടി.ജിക്ക് കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ അജണ്ട ഈ മനുഷ്യനു മുന്നില്‍ വിലപ്പോകില്ലെന്ന് വന്നതോടെ പല ചാനലുകളും ചര്‍ച്ചാവേളകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പക്ഷേ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയും, ഇത്തരം മറ്റു ചാനലുകളിലൂടെയും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തി, പറയാനുള്ളത് ഈ നിരീക്ഷകന്‍ പറഞ്ഞുകൊണ്ടിരുന്നു. ചില രാഷ്‌ട്രീയ-മത ശക്തികളെ ഇത് ഞെളിപിരി കൊള്ളിച്ചു. ഇടതെന്നോ വലതെന്നോ ഭേദമില്ലാതെ ഇക്കൂട്ടര്‍ അവസരം പാര്‍ത്ത് കഴിയുകയായിരുന്നു.

നീറ്റ് പരീക്ഷയുടെ പേരില്‍ ജന്തര്‍ മന്തറില്‍ നടന്ന അക്രമാസക്ത പ്രതിഷേധത്തെക്കുറിച്ച് ടി.ജി. മോഹന്‍ദാസ് പ്രകടിപ്പിച്ചത്, മറ്റ് പല വിഷയങ്ങളിലും എന്നപോലെ തികച്ചും വ്യക്തിപരമായ അഭിപ്രായമായിരുന്നു. ചരടുകളൊന്നും അതിന് ഉണ്ടായിരുന്നില്ല. ബന്ധപ്പെട്ടവര്‍ ഇക്കാര്യം വ്യക്തമാക്കുകയുമുണ്ടായി. എന്നിട്ടും വലിയ കുറ്റവാളിയെ പോലെ ചിത്രീകരിച്ച് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയത് അധികാരം ഉപയോഗിച്ച് ആഭ്യന്തര വകുപ്പ് നടത്തിയ പകവീട്ടലായി മാത്രമേ നീതിബോധവും നിയമബോധവുമു ള്ളവര്‍ക്ക് കാണാനാവൂ. ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കം മോഹന്‍ദാസിനെതിരെ ചുമത്തിയ വകുപ്പുകള്‍ കോടതി കയറുമ്പോള്‍ നിലനില്‍ക്കുകയില്ലെന്ന് വ്യക്തമായിരുന്നു. കാരണം അത് കേവലമായ അഭിപ്രായപ്രകടനം മാത്രമാണ്. കോടതിയും ഇത് അംഗീകരിച്ചതിന്റെ തെളിവായി വേണം ജാമ്യം ലഭിച്ചതിനെ കാണാന്‍.

മോഹന്‍ദാസിനെതിരായ പോലീസ് നടപടി അങ്ങേയറ്റം വിവേചനപരമാണ്, ഇരട്ടത്താപ്പാണ്. ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ത്തന്നെ അത്യന്തം പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്തിയ പലര്‍ക്കുമെതിരെ പരാതികളുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് പരസ്യമായി പറഞ്ഞവരുണ്ട്. പ്രധാനമന്ത്രിയുടെ മരിച്ചുപോയ അമ്മയെവരെ കേട്ടാല്‍ അറയ്‌ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ചു. ഇവരെ ചോദ്യം ചെയ്യാന്‍ വിളിക്കുക പോലും ചെയ്യാതെ സംരക്ഷിക്കുന്ന പോലീസാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ അത്യുത്സാഹം കാണിച്ചത്. നിയമത്തെ ദുരുപയോഗം ചെയ്യുന്ന ഈ നടപടിയെ തുറന്നുകാട്ടേണ്ടതുണ്ട്.

നിരവധി പേരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ഭീകരാക്രമണ കേസുകളില്‍ പ്രതിയായ, കേരളത്തില്‍ അങ്ങോളമിങ്ങോളം വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് വര്‍ഗീയ കലാപത്തിന് നിരന്തരം ആഹ്വാനം നടത്തിയതിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയോട് കേരളത്തില്‍ മാറിമാറി വന്ന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സര്‍ക്കാരുകളുടെ ആഭ്യന്തരവകുപ്പും പോലീസും എന്ത് സമീപനമാണ് സ്വീകരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. മദനിക്ക് അകമ്പടി സേവിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആഭ്യന്തരമന്ത്രി പോലും ഈ ഭീകരവാദി നേതാവിന്റെ മുന്‍പില്‍ ഓച്ഛാനിച്ചുനിന്നു. മദനിയുടെ മതമായിരുന്നു ഇതിനു കാരണം. മതവിശ്വാസത്തിന്റെ പേരില്‍ തൊടുപുഴയില്‍ ഭീകരവാദികള്‍ കോളജ് അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തോട് വ്യാജ പുരോഗമനവാദികളും കപട മതേതര വാദികളും അന്നുമുതല്‍ പുലര്‍ത്തുന്ന മൗനം ഇന്നും ഭഞ്ജിച്ചിട്ടില്ല. വേട്ടക്കാരുടെ മതത്തിനു പകരം ഇരകളുടെ മതമായിപ്പോയതാണ് മോഹന്‍ദാസിന് വിനയായത്.

ഭരണഘടനയും നിയമവ്യവസ്ഥകളുമല്ല, എല്ലാറ്റിനും മുകളില്‍ മതത്തെ പ്രതിഷ്ഠിക്കുന്നവരാണ് കേരളത്തില്‍ ഇപ്പോള്‍ അധികാരം കയ്യാളുന്നത്. അവരുടെ ശരി-തെറ്റുകളാണ് ഭരണകൂടം നടപ്പാക്കുന്നത്. ഇവരെ പ്രീണിപ്പിക്കാന്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരെ നിശബ്ദരാക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയാണ്. വന്ദേമാതരം ആലപിക്കാതെ നിയമലംഘനം നടത്തുന്നതും, സ്വാതന്ത്ര്യ സമരത്തില്‍ വീര സവര്‍ക്കറുടെ തടവുജീവിതത്തെക്കുറിച്ച് വസ്തുതാപരമായ പരാമര്‍ശം ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയതിന് അദ്ധ്യാപകനെ സസ്‌പെന്റുചെയ്തതും ഇതിന്റെ ഭാഗമാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ തിരിച്ചുവരവിനെ വിസ്മയമായി കണ്ട ഇക്കൂട്ടരുടെ തേര്‍വാഴ്ചയെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം പൗരബോധമുള്ള എല്ലാവര്‍ക്കുമുണ്ട്‌

By admin