• Wed. Jul 8th, 2026

24×7 Live News

Apdin News

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

Byadmin

Jul 8, 2026


ഡാളസ്: ഫ്രാന്‍സ് പരാഗ്വെയെ തോല്‍പ്പിച്ചതിന് പിന്നാലെയുള്ള സമൂഹമാധ്യമ യുദ്ധം വേറെ തലത്തില്‍. സ്വന്തം നാട് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഫ്രാന്‍സിനെ വിജയിപ്പിച്ച കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനെറ്റ് അംഗം സെലെസ്റ്റെ അമാറില്ല. ഇതിനെതിരെ സൂപ്പര്‍ താരം എംബാപ്പെ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. പിന്നാലെ ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റീനോയും പ്രശ്നത്തില്‍ ഇടപ്പെട്ടു കഴിഞ്ഞു.

നമ്മുടെ നാട്ടിലെ പാര്‍ലമെന്റ് അംഗത്തിന് തുല്യമായ പദവിയാണ് പരാഗ്വെയിലെ സെനെറ്റര്‍. ഫുട്ബോളില്‍ വര്‍ണവെറി നേരിടുന്ന മിക്ക താരങ്ങളും കേള്‍ക്കാറുള്ള വാക്കുകളാണ് എംബാപ്പെയ്‌ക്കെതിരെ സെലെസ്റ്റെയും പ്രയോഗിച്ചത്. നിങ്ങള്‍ക്ക് നിങ്ങളുടെ വേരുകള്‍ അറിയാമോ, പാരമ്പര്യത്തിന്റെ ഉത്ഭവം എവിടെയെന്നറിയാമോ എന്നിങ്ങനെയുള്ള വാക്കുകളാണ് അവര്‍ പ്രയോഗിച്ചത്.

ഇതിനെതിരെ വളരെ പക്വമായാണ് എംബാപ്പെ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചത്. സെലെസ്റ്റെ അമാറില്ല, അവര്‍ വഹിക്കുന്ന പദവിക്ക് യോജിച്ച വര്‍ത്തമാനമല്ല പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ പറഞ്ഞ വാക്കുകളെ അപലപിക്കുന്നു. മാഡം സെലെസ്റ്റെ അമാറില്ല, നിങ്ങള്‍ നിന്ദ്യയായ ഒരു സ്ത്രീയായിരിക്കാം, പക്ഷെ നിങ്ങളുടെ പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്- എംബാപ്പെ പറഞ്ഞു. ലോകകപ്പില്‍ നിന്ന് പുറത്താകുന്നത് വരെ നന്നായി അദ്ധ്വാനിച്ച് മൈതാനത്ത് സത്യസന്ധമായി നിലകൊള്ളുകയും ചെയ്ത ടീം ആണ് പരാഗ്വെ. ആ ടീമിന് പോലും മാഡത്തിന്റെ വാക്കുകള്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും- എംബാപ്പെ പറഞ്ഞു. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍(എഫ്എഫ്എഫ്) പരാഗ്വെ സെനെറ്റര്‍ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ പരാതി ഉന്നയിക്കുമെന്ന് പ്രസ്താവനയിറക്കി.

കാര്യം കടുപ്പത്തിലായപ്പോളാണ് ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോ പരാഗ്വെ സെനറ്ററുടെ പരാമര്‍ശത്തെ അപലപിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്. സംഭവം വിവാദമായതോടെ സെനറ്റര്‍ മാപ്പുമായി രംഗത്തെത്തി. തന്റെ പരാമര്‍ശങ്ങള്‍ വംശീയ സ്വഭാവമുള്ളതായിരുന്നുവെന്ന് അവര്‍ സമ്മതിക്കുകയും പോസ്റ്റ് നീക്കം ചെയ്തതായി അറിയിക്കുകയും ചെയ്തു. എന്നാല്‍ അതേ സമയം, എംബാപ്പെയുടെ പ്രതികരണം തന്നെ അപമാനിക്കുന്നതാണെന്നും അത് പിന്‍വലിച്ച് മാപ്പുപറയണമെന്നും, അല്ലാത്തപക്ഷം നിയമനടപടി പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

‘സെനറ്ററുടെ അഭിപ്രായങ്ങള്‍ പരാഗ്വെ സര്‍ക്കാരിന്റെയോ പരാഗ്വെ ജനതയുടെയോ നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ല. വംശീയതയ്‌ക്കും വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ഞങ്ങള്‍ ഉറച്ച നിലപാടിലാണെന്ന് പരാഗ്വെന്‍ സര്‍ക്കാര്‍ അറിയിച്ചു.



By admin