ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനകളും വഴിപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പരാതികളും ഉയർന്ന സാഹചര്യത്തിൽ വിഷയം അന്വേഷിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം ഉത്തരാഖണ്ഡ് സർക്കാർ മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു.
ടൂറിസം സെക്രട്ടറി ധീരജ് സിംഗ് ഗാർബിയാൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗർവാൾ കമ്മീഷണർ ആനന്ദ് സ്വരൂപ് ആയിരിക്കും കമ്മിറ്റിയുടെ തലവൻ. നാഷണൽ ഹെൽത്ത് മിഷൻ മാനേജിംഗ് ഡയറക്ടർ സന്ദീപ് തിവാരി, മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലിന്റെ ഓഫീസിലെ ഡയറക്ടർ (ഫിനാൻസ്) ജഗത് സിംഗ് ചൗഹാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
സംഭാവനകളും വഴിപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് കമ്മിറ്റി വിശദമായ അന്വേഷണം നടത്തുകയും 15 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ടും ശുപാർശകളും സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.
അന്വേഷണത്തിനിടയിൽ ആവശ്യമെങ്കിൽ, കമ്മിറ്റിക്ക് ഏതെങ്കിലും ഉദ്യോഗസ്ഥനിൽ നിന്നോ, വിദഗ്‌ദ്ധനിൽ നിന്നോ, മറ്റ് പ്രസക്തമായ വ്യക്തിയിൽ നിന്നോ സഹായവും വിദഗ്‌ദ്ധോപദേശവും തേടാവുന്നതാണ്. സംഭാവനകൾക്കും വഴിപാടുകൾക്കുമുള്ള മാനേജ്മെന്റ് സംവിധാനം കൂടുതൽ സുതാര്യവും ഉത്തരവാദിത്തവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെ അത് ശക്തിപ്പെടുത്തുന്നതിനുള്ള തിരുത്തൽ നടപടികളും ഇത് ശുപാർശ ചെയ്യും.
അതേസമയം ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി)യിലെ ഒരു അംഗത്തെ ചൊവ്വാഴ്ച ക്രമക്കേടുകൾ സംബന്ധിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരനായ പ്രമോദ് നൗട്ടിയാലിനെ സസ്‌പെൻഡ് ചെയ്തതായി ബികെടിസി ചെയർമാൻ ഹേമന്ത് ദ്വിവേദി പിടിഐയോട് പറഞ്ഞു.
വിഷയത്തിൽ നീതിയുക്തവും വിശദവുമായ അന്വേഷണം നടത്തുന്നതിനായി നാലംഗ അന്വേഷണ സമിതിയും ഒരേസമയം രൂപീകരിച്ചു.
പ്രശ്നം എങ്ങനെയാണ് വെളിച്ചത്തു വന്നത് ?
ബദരീനാഥ് ധാമിലെ വഴിപാടുകളുടെ എണ്ണൽ വേളയിൽ ക്രമക്കേടുകൾ നടന്നതായി സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നതിനെത്തുടർന്നാണ് വിഷയം ശ്രദ്ധ നേടിയത്. തുടർന്ന്, ‘ഭൈരവ് സേന’ എന്ന സംഘടന അന്വേഷണവും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതി നൽകി.
ഇതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ബി.കെ.ടി.സി നാലംഗ പാനൽ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ, ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴികൾ, മറ്റ് പ്രസക്ത രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കമ്മിറ്റി അന്വേഷണം ആരംഭിച്ചു.
അതേസമയം സിസിടിവി ക്യാമറകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും മാറ്റിസ്ഥാപിക്കൽ ഒരു പതിവ് പ്രക്രിയയുടെ ഭാഗമാണെന്നും പഴയ ഡിവിആറുകളിൽ നിന്നുള്ള പൂർണ്ണമായ രേഖകൾ അന്വേഷണത്തിൽ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിട്ടുണ്ടെന്നും ബികെടിസി സിഇഒ വ്യക്തമാക്കി.