• Sun. Aug 16th, 2026

24×7 Live News

Apdin News

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

Byadmin

Aug 16, 2026



മലപ്പുറത്തിന്റെ മണ്ണില്‍ പിറന്നൊരു ബാലന്റെ ബാറ്റില്‍ നിന്ന് ഗോളില്‍ പിറന്നത് ചരിത്രം.
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നീണ്ട ചരിത്രത്തില്‍ ഒരു മലയാളി താരത്തിന്റെ പേരും ഇനി സ്വര്‍ണലിപിയില്‍ എഴുതാം,. ദേവ്ദത്ത് പടിക്കല്‍.

ശ്രീലങ്കയ്‌ക്കെതിരായ ഗോളിലെ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ദേവ്ദത്ത്, സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്‌ക്കായി ടെസ്റ്റ് സെഞ്ചുറി നേടുന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി. 134 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 178 പന്തില്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന ദേവ്ദത്ത് രണ്ടാം ദിനത്തില്‍ തന്റെ ഇന്നിങ്‌സ് കൂടുതല്‍ വലുതാക്കി 230 പന്തില്‍ 167 റണ്‍സ് നേടി മടങ്ങി.

സെഞ്ചുറി നേടിയത് മാത്രമല്ല, അതിനെ ഒരു വലിയ ഇന്നിങ്‌സാക്കി മാറ്റിയതിലാണ് ദേവ്ദത്തിന്റെ പ്രകടനത്തിന്റെ പ്രത്യേകത. മഴയും മോശം കാലാവസ്ഥയും പലതവണ കളി തടസപ്പെടുത്തിയിട്ടും ക്ഷമയും ഏകാഗ്രതയും കൈവിടാതെ ബാറ്റ് ചെയ്ത താരം ശ്രീലങ്കന്‍ സ്പിന്നര്‍മാരെ നേരിട്ട രീതി ശ്രദ്ധേയമായി. ഒടുവില്‍ പ്രഭാത് ജയസൂര്യയുടെ വേഗമേറിയ പന്തില്‍ മുന്നോട്ടിറങ്ങി കളിക്കാനുള്ള ശ്രമത്തിനിടെ സ്റ്റംപിങ്ങിലൂടെയാണ് ദേവ്ദത്ത് 167-ല്‍ പുറത്തായത്.

എടപ്പാളിന്റെ മണ്ണില്‍ നിന്ന്

ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമായ ദേവ്ദത്തിന്റെ വേരുകള്‍ മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്. അവിടെ ജനിച്ച അദ്ദേഹം നാലാം വയസുവരെ വളര്‍ന്നതും എടപ്പാളിലായിരുന്നു. അച്ഛന്റെ ജോലിമാറ്റത്തെ തുടര്‍ന്ന് കുടുംബം ആദ്യം ഹൈദരാബാദിലേക്കും പിന്നീട് മകന്റെ ക്രിക്കറ്റ് ഭാവി മുന്നില്‍ക്കണ്ട് ബെംഗളൂരുവിലേക്കും താമസം മാറ്റി.

മലപ്പുറം എടപ്പാള്‍ സ്വദേശിയായ അമ്മ അമ്പിളി ബാലന്‍ പടിക്കല്‍ ആ കുടുംബപ്പേരാണ് ദേവ്ദത്തിന്റെ പേരിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നത്. ക്രിക്കറ്റുമായി ബന്ധമുള്ള കുടുംബമാണ് അമ്മയുടേത്. അമ്മയുടെ സഹോദരന്‍ മുരളി പടിക്കല്‍ കേരള അണ്ടര്‍-19 ടീമിനായി കളിച്ചിട്ടുമുണ്ട്.

അച്ഛന്‍ ബാബുനു കുന്നത്ത് പാലക്കാട് ചിറ്റൂര്‍ സ്വദേശിയാണെങ്കിലും മമ്പാട് കോളേജിലെ പഠനകാലത്ത് മലപ്പുറത്തിന്റെ കായികാന്തരീക്ഷം അടുത്തറിഞ്ഞ വ്യക്തിയാണ്. മകന്റെ ബാറ്റിങ് കഴിവ് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞത് അദ്ദേഹമാണ്.

ഏഴാം വയസില്‍ തുടങ്ങിയ യാത്ര

ഹൈദരാബാദില്‍ ഏഴാം വയസില്‍ വേനല്‍ക്കാല ക്രിക്കറ്റ് പരിശീലനത്തിനാണ് ദേവ്ദത്തിന്റെ യാത്ര ആരംഭിച്ചത്. പിന്നീട് മകന് മികച്ച പരിശീലനവും മത്സരാന്തരീക്ഷവും ലഭിക്കണമെന്ന ലക്ഷ്യത്തോടെ 2011-ല്‍ കുടുംബം ബെംഗളൂരുവിലേക്ക് മാറി.

ബെംഗളൂരുവിലെത്തിയതോടെ ദേവ്ദത്തിന്റെ ക്രിക്കറ്റ് ജീവിതത്തിന് പുതിയ വേഗം ലഭിച്ചു. പ്രശസ്തമായ കെ ഐ ഒ സി ക്രിക്കറ്റ് അക്കാദമിയില്‍ മുഹമ്മദ് നസീറുദീന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. പിന്നീട് രാഹുല്‍ ദ്രാവിഡ് പഠിച്ച സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്‌കൂളിലെ ശക്തമായ ക്രിക്കറ്റ് ടീമിലും കളിച്ചു.

അണ്ടര്‍-14 സംസ്ഥാന ടീമിലെ ആദ്യ സീസണില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ നേടി തന്റെ പ്രതിഭയുടെ സൂചന നല്‍കി. തുടര്‍ന്ന് കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനം ഇന്ത്യന്‍ അണ്ടര്‍-19 ടീമിലേക്കുള്ള വാതില്‍ തുറന്നു. ഏഷ്യ കപ്പിലും ഇന്ത്യക്കായി കളിച്ചു.

കോലിക്കും ഡിവില്ലിയേഴ്സിനുമൊപ്പം ഡ്രസിങ് റൂമില്‍

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ താരങ്ങളോടൊപ്പം കളിക്കാനുള്ള അവസരവും ലഭിച്ചു. വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ട അനുഭവം ദേവ്ദത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി.

ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി-20, ഐപിഎല്‍ വിവിധ ഫോര്‍മാറ്റുകളിലെ അരങ്ങേറ്റ മത്സരങ്ങളില്‍ തന്നെ അര്‍ധസെഞ്ചുറി നേടുന്ന അപൂര്‍വ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്.

കര്‍ണാടകയ്‌ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍മഴ പെയ്യിച്ച ദേവ്ദത്ത് വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തി ടീമിന്റെ കിരീടനേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു.

ടെസ്റ്റ് സ്വപ്നത്തിന് കാത്തിരിപ്പ്

2024 മാര്‍ച്ചില്‍ ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ദേവ്ദത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. എന്നാല്‍ അരങ്ങേറ്റത്തിന് ശേഷം ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞില്ല. നീണ്ട ഇടവേളയ്‌ക്കുശേഷമാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വീണ്ടും അവസരം ലഭിച്ചത്.

സായ് സുദര്‍ശന് പരുക്കേറ്റതോടെ മൂന്നാം നമ്പറില്‍ അവസരം ലഭിച്ച ദേവ്ദത്ത് ആ അവസരം എത്രമാത്രം വിലപ്പെട്ടതാണെന്ന് ബാറ്റുകൊണ്ട് തന്നെ തെളിയിച്ചു. ഒന്നാം ദിനത്തില്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കെ.എല്‍. രാഹുലിനൊപ്പം ചേര്‍ന്ന് ശക്തമായ നിലയിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് 150 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

രാഹുല്‍ 77 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായതിന് ശേഷവും ദേവ്ദത്ത് ആത്മവിശ്വാസം കൈവിട്ടില്ല. പിന്നീട് റിഷഭ് പന്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി.

സ്വാതന്ത്ര്യദിനത്തിലെ സെഞ്ചുറി

ആഗസ്റ്റ് 15-ന് സെഞ്ചുറി നേടിയത് ദേവ്ദത്തിന്റെ നേട്ടത്തിന് മറ്റൊരു ചരിത്രമാനം നല്‍കി. 134 പന്തില്‍ മൂന്നക്കം തികച്ച താരം സ്വാതന്ത്ര്യദിനത്തില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ അപൂര്‍വ പട്ടികയില്‍ ഇടംപിടിച്ചു.

മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇടങ്കയ്യന്‍ ബാറ്ററെന്ന നിലയിലും ഈ സെഞ്ചുറിക്ക് പ്രത്യേകതയുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം നമ്പറില്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാരുടെ സെഞ്ചുറി അപൂര്‍വമാണ്. ദേവ്ദത്തിന്റെ ഇന്നിങ്‌സ് ആ ചരിത്രത്തിലേക്കും അദ്ദേഹത്തെ ചേര്‍ത്തു.

ഇന്ത്യന്‍ ടീമിലെ മൂന്നാം നമ്പര്‍ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ പ്രകടനം എന്നതും ശ്രദ്ധേയമാണ്.സായ് സുദര്‍ശന്‍ തിരിച്ചെത്തുമ്പോള്‍ ടീമിന്റെ തെരഞ്ഞെടുപ്പില്‍ മത്സരം ശക്തമാകുമെങ്കിലും, ഗോളിലെ പ്രകടനത്തിലൂടെ ദേവ്ദത്ത് തന്റെ അവകാശവാദം ശക്തമായി മുന്നോട്ടുവച്ചു

131-ല്‍ നിന്ന് 167-ലേക്ക്

ഒന്നാം ദിനം 131 റണ്‍സില്‍ നില്‍ക്കുമ്പോള്‍ തന്നെ ദേവ്ദത്തിന്റെ ബാറ്റിങ് കഥ പൂര്‍ത്തിയായിരുന്നില്ല. രണ്ടാം ദിനം വീണ്ടും ക്രീസിലെത്തിയ താരം തന്റെ ഇന്നിങ്‌സ് 167 വരെ നീട്ടി.

മഴ കാരണം രണ്ടാം ദിനത്തിലും കളി വൈകിയാണ് ആരംഭിച്ചത്. കളി തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് തുടരുകയും ദേവ്ദത്ത് തന്റെ മികച്ച നിയന്ത്രണം തുടരുകയും ചെയ്തു. ഒടുവില്‍ 230 പന്തില്‍ 167 റണ്‍സെടുത്താണ് താരം പുറത്തായത്. 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ഈ ഗംഭീര ഇന്നിങ്‌സ്.

ദേവ്ദത്ത് പുറത്താകുമ്പോള്‍ ഇന്ത്യ 368/5 എന്ന നിലയിലായിരുന്നു; പിന്നീട് ശ്രീലങ്കയ്‌ക്ക് ചില വിക്കറ്റുകള്‍ വേഗത്തില്‍ നേടാനായെങ്കിലും ഇന്ത്യ ശക്തമായ നിലയില്‍ തുടര്‍ന്നു.
ഒരു സെഞ്ചുറിയല്ല, ഒരു പ്രഖ്യാപനം

ദേവ്ദത്തിന്റെ ഗോളിലെ ഇന്നിങ്‌സ് ഒരു കന്നി ടെസ്റ്റ് സെഞ്ചുറിയുടെ കഥ മാത്രമല്ല. ഏറെക്കാലം അവസരത്തിനായി കാത്തിരുന്ന ഒരു ബാറ്ററുടെ മറുപടിയാണ്.

”ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കുകയാണ് എന്റെ ഏറ്റവും വലിയ സ്വപ്നം” എന്ന് ഒരിക്കല്‍ പറഞ്ഞിരുന്ന എടപ്പാളിന്റെ ആ ബാലന്‍ ഇന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പറില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശക്തമായ സന്ദേശമാണ് നല്‍കിയത്.

മലപ്പുറത്തിന്റെ മണ്ണില്‍ ജനിച്ച് ഹൈദരാബാദില്‍ ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച് ബെംഗളൂരുവില്‍ വളര്‍ന്ന് ഇന്ത്യന്‍ ജഴ്‌സിയിലെത്തിയ ദേവ്ദത്തിന്റെ യാത്ര ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്.

എടപ്പാളില്‍ നിന്ന് ഗോളിലേക്ക് നീണ്ട ആ യാത്രയില്‍ 167 റണ്‍സ് ഒരു സംഖ്യ മാത്രമല്ല മലയാളത്തിന്റെ ക്രിക്കറ്റ് സ്വപ്നത്തിന് ലഭിച്ച ഏറ്റവും മനോഹരമായ മറുപടിയാണ്.

ദേവ്ദത്തിന്റെ ബാറ്റില്‍ നിന്ന് പിറന്ന ഈ ചരിത്ര ഇന്നിങ്‌സ് ഇനി ഒരു കുടുംബത്തിന്റെ മാത്രം അഭിമാനമല്ല, മലപ്പുറത്തിന്റെയും കേരളത്തിന്റെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുന്നു.

 

 

By admin