കേരള സർവകലാശാലയിൽ ഇന്നലെ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവകലാശാലയുടെ പ്രവർത്തനം തടസപ്പെടുത്തി എസ്എഫ്ഐ നടത്തിയത് ആഭാസ സമരമാണ് അതിന് പൊലീസും സർക്കാരും കൂട്ട് നിന്നു. ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് തലയ്ക്കടിക്കുന്ന പൊലീസും എസ്എഫ്ഐക്കാർക്ക് കുട പിടിക്കുന്ന പൊലീസിനെയുമാണ് കഴിഞ്ഞ ദിവസം കേരളം കണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.
സിപിഐഎം നേതാക്കൾ എസ്എഫ്‌ഐക്കാരെ നിയന്ത്രിക്കണം. സർവകലാശാലയിലേക്ക് ഇരച്ചുകേറി നടത്തിയ സമരം എന്തിന്റെ പേരിലായിരുന്നു. ആർക്കെതിരെയാണ് സമരം നടത്തിയത്? നിസ്സാരകാര്യത്തിന് വേണ്ടി ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ബലിയാടാകുന്നത് പാവപെട്ട വിദ്യാർഥികളാണ്. അതവസാനിപ്പിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ പാർട്ടി സെക്രട്ടറി തന്നെ സർവകലാശാലയിലേക്ക് പോയി സമരാഭാസത്തിന് പിന്തുണകൊടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.