കാസർഗോഡ് വീട്ടുകാർ കയ്യൊഴിഞ്ഞ കാൻസർ രോഗിയുടെ മൃതദേഹം മുസ്ലിം ലീഗ് നേതാവ് ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചതിനെതിരെ ബിജെപി രംഗത്ത്. മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് വഹിച്ചതും ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും സേവാഭാരതിയാണെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്.
അവരുടെ കുറിപ്പ് ഇങ്ങനെ,
മൃതദേഹത്തെ വെച്ച് രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗിന്റെ ശ്രമം അപലപനീയം : എംഎൽ അശ്വിനി
ഉപ്പള : രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച വ്യക്തിയുടെ മൃതദേഹത്തെ വെച്ച് രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള മുസ്‌ലിംലീഗിന്റെയും മുസ്ലിംലീഗ് ജനപ്രതിനിധികളുടെയും ശ്രമം അപലപനീയമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് സംസ്കാരത്തിന്റെ ചെലവ് താങ്ങാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് കുടുംബാംഗങ്ങൾ ജനപ്രതിനിധികൾക്ക് മൃതദേഹം വിട്ടുനൽകിയത്.
അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്കരിക്കാനുള്ള ചെലവ് വഹിച്ചതും സംസ്കാരചടങ്ങുകൾക്ക് നേതൃത്വം നൽകിയതും സേവാഭാരതിയാണ്. സത്യാവസ്ഥ ഇതായിരിക്കെ സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തി ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും തങ്ങൾ ഏറ്റെടുത്തുവെന്ന തരത്തിൽ ലീഗിന്റെ നേതാക്കളും ജനപ്രതിനിധികളും നടത്തിയ പരാമർശങ്ങളും പ്രസ്താവനകളും യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല.
അനാഥമായ ഉപേക്ഷിക്കപ്പെട്ടതോ ആയ മൃതദേഹങ്ങളെ സംസാരിക്കുക എന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. സത്യാവസ്ഥ ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തി ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനും ഒരു നിർധന കുടുംബത്തിന്റെ ദയനീയാവസ്ഥ മുതലാക്കാനുമാണ് ലീഗും ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് ജനപ്രതിനിധികളും ശ്രമിക്കുന്നതെന്നും അശ്വിനി പറഞ്ഞു.