കൊച്ചി: താരസംഘടനയായ അമ്മയിൽ വീണ്ടും തൊഴിൽ പീഡന പരാതി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലും മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നും ഇരുവർക്കും അടിമകളോടുള്ള മനോഭാവമാണ് തങ്ങളോടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സെക്യൂരിറ്റി ഗാർഡാണ് തൊഴിൽ പീഡനമാരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് കത്തയച്ചത്.
12 മണിക്കൂർ ഡ്യൂട്ടിക്ക് പകരം ഇരുവർക്കുമായി 24 മണിക്കൂറും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും സെക്യൂരിറ്റി ജീവനക്കാരൻ കത്തിലൂടെ വ്യക്തമാക്കി. ഓഫീസിലെ മറ്റ് ജീവനക്കാരുമായി ചേർത്ത് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്.
ഇതിനു മുമ്പും കുക്കു പരമേശ്വനെതിരെയും ഉണ്ണി ശിവപാലിനുമെതിരേയും പരാതി ഉയർന്നിരുന്നു. ‘അമ്മ’യിലെ ഓഫീസ് മാനേജർ ആണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്.
തന്നെക്കൊണ്ട് വീട്ടുജോലികളും സെക്യൂരിറ്റി ജോലികളും ചെയ്യിപ്പിച്ചെന്നും, ട്രഷററുടെ ഭാഗത്തുനിന്നും നിരന്തരമായ ഭീഷണിയുണ്ടായെന്നും അവർ ആരോപിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ജീവനക്കാരിയെ പുറത്താക്കിയ നടപടി ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി റദ്ദാക്കുകയും, ആരോപണവിധേയനായ ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നൽകുകയും ചെയ്തു.
എന്നാൽ തൊഴിൽ പീഡന പരാതി ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി, ഈ വിഷയത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല. പകരം ലേബർ ഓഫീസർക്കാണ് പരാതി നൽകേണ്ടത് എന്ന് പോലീസ് അറിയിച്ചു.