• Sun. Sep 6th, 2026

24×7 Live News

Apdin News

കുട്ടികളുടെ സൂപ്പർ ഹീറോ യഥാർത്ഥ ജീവിതത്തിൽ ‘കള്ളൻ’; പവർ റേഞ്ചേഴ്സ് ഹീറോ കുപ്രസിദ്ധ കള്ളനായി മാറിയതിന് പിന്നിലെ കാരണം ഇതാണ്

Byadmin

Sep 6, 2026


ആയിരക്കണക്കിന് കുട്ടികളുടെ ബാല്യകാല നൊസ്റ്റാൾജിയയായ ‘പവർ റേഞ്ചേഴ്‌സ്’ പരമ്പരയിലെ പ്രശസ്തമായ ആക്ഷൻ രംഗങ്ങള്‍ക്ക് ജീവൻ നൽകിയ ജാപ്പനീസ് സ്റ്റണ്ട്മാൻ യാസുതോമോ ഇഹാരയുടെ ജീവിതം പിന്നീട് വഴിമാറിയത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്. തന്റെ അവിശ്വസനീയമായ കായികക്ഷമതയും സ്റ്റണ്ട് പരിശീലനവും ഉപയോഗിച്ച് ജപ്പാനില്‍ 43-ലധികം വീടുകൾ കൊള്ളയടിച്ച ഇയാളുടെ കഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

മുഖംമൂടിക്ക് പിന്നിലെ മനുഷ്യൻ

1975 മുതൽ ജപ്പാനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ സെന്റായി (Super Sentai) പരമ്പരകളാണ് പിന്നീട് ആഗോളതലത്തിൽ ‘പവർ റേഞ്ചേഴ്‌സ്’ എന്ന പേരിൽ തരംഗമായി മാറിയത്. അമേരിക്കൻ അഭിനേതാക്കളുടെ ഡയലോഗുകൾക്കൊപ്പം, ജപ്പാനിലെ സ്റ്റണ്ട് പെർഫോമർമാർ മുഴുവൻ സ്യൂട്ടുകളും ധരിച്ച് അവതരിപ്പിച്ച ആവേശകരമായ ആക്രോബാറ്റിക്സും ഫൈറ്റുകളാണ് ഈ പരമ്പരയുടെ വിജയത്തിന് പിന്നിൽ.

ഈ ജാപ്പനീസ് സ്റ്റണ്ട്മാൻമാരിൽ പ്രമുഖനായിരുന്നു യാസുതോമോ ഇഹാര. ‘ടെൻസോ സെന്തായ് ഗോസീഗർ’, ‘കാമെൻ റൈഡർ ഒഒഒ’ തുടങ്ങിയ ജനപ്രിയ പരമ്പരകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഉയര്‍ന്ന ഫ്ലിപ്പുകളും സങ്കീർണ്ണമായ പോരാട്ടങ്ങളും തീർക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ 2009-ൽ സംഭവിച്ച കാൽമുട്ടിനേറ്റ പരിക്കോടെ ഇഹാരയുടെ സ്റ്റണ്ട് കരിയർ അവസാനിച്ചു. പരിക്കേറ്റ സ്റ്റണ്ട് താരങ്ങൾക്ക് സിനിമാലോകത്ത് പിന്നീട് വലിയ പിന്തുണയോ സ്ഥിരവരുമാനമോ ലഭിക്കാതെ വന്നതോടെ അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

‘സ്പൈഡർമാൻ കള്ളൻ’

വിനോദലോകത്തേക്ക് തിരികെ വരാൻ ഒരു നാടക സ്കൂൾ ആരംഭിക്കാൻ പണം കണ്ടെത്തേണ്ടിയിരുന്ന ഇഹാര, അതിനായി നിയമവിരുദ്ധമായ മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു. 2013-നും 2014-നും ഇടയിൽ ജപ്പാനിലെ സൈതാമ പ്രിഫെക്ചറിൽ നിരവധി മോഷണങ്ങൾ അദ്ദേഹം നടത്തി. കുറഞ്ഞത് 43 വീടുകളിലെങ്കിലും കയറി മോഷണം നടത്തിയ ഇയാളെ ഒടുവിൽ 2014-ൽ അധികാരികൾ പിടികൂടുകയായിരുന്നു.

താൻ ഒരു മികച്ച സ്റ്റണ്ട് പെർഫോമറാകാൻ ഉപയോഗിച്ച അതേ ശാരീരിക ശേഷിയാണ് ഇഹാര മോഷണങ്ങൾക്കും വിനിയോഗിച്ചത്. മതിലുകൾ ചാടിക്കടന്നും തൂണുകളിൽ കയറിയും സാധാരണക്കാരായ കള്ളന്മാർക്ക് എത്തിച്ചേരാൻ കഴിയാത്ത മുകളിലത്തെ നിലയിലെ ബാൽക്കണികൾ വഴി അദ്ദേഹം വീടുകളിൽ പ്രവേശിച്ചു. ഇത് ജാപ്പനീസ് മാധ്യമങ്ങൾക്കിടയിൽ അദ്ദേഹത്തിന് “സ്പൈഡർമാൻ കള്ളൻ” എന്ന പേര് നേടിക്കൊടുത്തു. ഏകദേശം 8.2 ദശലക്ഷം യെൻ (ഏകദേശം 77,000 ഡോളർ) വിലമതിക്കുന്ന വസ്തുവകകളാണ് ഇയാൾ മോഷ്ടിച്ചത്. ഈ കേസിൽ 2020-ൽ ജപ്പാൻ കോടതി അദ്ദേഹത്തിന് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചു.

By admin